വാഷിംഗ്ടണ്‍ : 24 കാരറ്റ് സ്വര്‍ണ്ണം പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന വിലയെ തൊട്ടിരിക്കുകയാണ്. സ്വര്‍ണ്ണവിലയിലെ ഈ കുതിപ്പിന് കാരണം ഡോളറിന്റെ ചാഞ്ചാട്ടമാണ്. അതിന് പ്രധാനകാരണം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള ശീതയുദ്ധവും. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുറന്ന യുദ്ധമായി മാറിയതും ഡോളറിന് ക്ഷീണമായി.
ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കാനാണ് ട്രംപ് ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ പവലിനോട് ആവശ്യപ്പെട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴത്തെ സ്ഥിതിയില്‍ യുഎസ് സമ്പദ്ഘടനയ്‌ക്ക് ആഗോള സമ്പദ്ഘടനയ്‌ക്കു മേലുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഡോളറിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചേ മതിയാവൂ. അതിന് ഏറ്റവും നല്ല പോംവഴി ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കല്‍ മാത്രമാണ്. എങ്കില്‍ അമേരിക്കന്‍ സമ്പദ്ഘടനയെ ശ്വാസം മുട്ടുന്ന ഈ അവസ്ഥയില്‍ നിന്നും കരകയറ്റാനാകുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ പവല്‍ അതിന് തയ്യാറാകുന്നില്ല. മറ്റ് രാജ്യങ്ങളുടെ മേല്‍ പ്രതികാരച്ചുങ്കം അടിച്ചേല്‍പിച്ച നടപടിയോട് പവലിന് യോജിപ്പില്ല. ട്രംപ് പറയുന്നതുപോലെ നാണ്യപ്പെരുപ്പമൊന്നും യുഎസിനെ ബാധിച്ചിട്ടില്ലെന്ന അഭിപ്രായക്കാരനാണ് പവല്‍. ഇതിനിടെ പവലിനെ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ സ്വാതന്ത്ര്യത്തിന് മേല്‍ ട്രംപ് കൈവെക്കുന്നു എന്ന രാഷ്‌ട്രീയആരോപണം നേരിടുകയാണ്. ഡമോക്രാറ്റിക് പാര്‍ട്ടി ശക്തമായി ട്രംപിനെതിരെ നിലപാടെടുത്തതോടെ കാര്യങ്ങള്‍ വഷളാവുകയാണ്. ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഡോളറില്‍ നിന്നും വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നതും ഭീഷണിയാണ്.
ഡോളര്‍ സുസ്ഥിരമല്ലെന്ന തോന്നല്‍ ഉണ്ടായതോടെ മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ കരുതല്‍ എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്. സ്വര്‍ണ്ണത്തിന് ഒരിയ്‌ക്കലും വില കുറയില്ല എന്നതിനാലാണ് സ്വര്‍ണ്ണത്തെ വിശ്വസിച്ച് ഇവര്‍ പണം ഈ മഞ്ഞലോഹത്തില്‍ നിക്ഷേപിക്കുന്നത്. ഇതോടെ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന നിലയെ സ്പര്‍ശിച്ചതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: