കൊച്ചി: നടി വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ടുളള വിവാദത്തെ തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇത് അവസാന അവസരമാണ്. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും ഷൈന്‍ ടോം ചാക്കോ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. വിന്‍സി അലോഷ്യസ് പരാതിയുമായി വിളിച്ചിരുന്നുവെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.
മലയാള സിനിമയില്‍ ലഹരിമാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമ രംഗം അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ നിലയ്‌ക്കുന്ന അവസ്ഥയാണുളളത്. ഈ അവസ്ഥയില്‍ ഇത്തരത്തില്‍ പെരുമാറുന്നവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും.
ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചപ്പോള്‍ നടന്റെ കുടുംബവും ഉണ്ടായിരുന്നു. ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. പ്രതിഭയുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷിക നിലപാട്.
ഷൈന്‍ ടോം ചാക്കോ നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ നടന്‍ മലയാള സിനിമയില്‍ ഉണ്ടാകും. ഇത് ഷൈന്‍ ടോം ചാക്കോയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ഷൈന്‍ ഒരു രോഗലക്ഷണമാണ്. ഒരു പാട് മറ്റ് ആളുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്കെതിരെ പരാതി ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കും ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഫെഫ്ക വിളിച്ചുവരുത്തി സംസാരിക്കും. എന്നാല്‍ മാത്രമേ തിരുത്തല്‍ നടക്കൂ.
എല്ലാ ലോക്കേഷനിലും ഫെഫ്ക ഒരു ക്യാമ്പെയിന്‍ നടത്തുകയാണ്. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ലോക്കേഷനില്‍ ഉള്‍പ്പെടെ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. കേരളം ലഹരി വിമുക്തമാക്കാനുള്ള പൊതു സമൂഹത്തിന്റെ ദൗത്യത്തിനൊപ്പം തന്നെയാണ് ഫെഫ്കയെന്നും ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: