വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് വത്തിക്കാന്‍ അറിയിച്ചു.
ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. കത്തോലിക്ക സഭയുടെ 266-മത്തെ പരമാധ്യക്ഷനായിരുന്നു പോപ്പ് ഫ്രാൻസിസ്. തന്റെ അന്തിമ സംസ്‌കാര ചടങ്ങുകളും ആരാധനാക്രമങ്ങളും ഏതു വിധത്തില്‍ വേണമെന്നു വിശദീകരിക്കുന്ന പുസ്തകം 2024 ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തുവിട്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും ഭൗതികാവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വിശദീകരിക്കുന്നു.
സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച മൂന്നു പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്കു സാധാരണ തടിപ്പെട്ടി മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ട. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്‌ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പുസ്തകത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: