തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന നിര്‍ദേശം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.
വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. മന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നത് പരിഗണിച്ചില്ല. പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.
ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ മൂന്ന് മാസം കൊണ്ട് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: