ധാക്ക: ബംഗ്ലാദേശില്‍ പ്രമുഖ ഹിന്ദുസാമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. പൂജ ഉദ്ജപന്‍ പരിഷദിന്റെ ബീരാല്‍ ഘടകം വൈസ് പ്രസിഡൻ്റ് ഭാബേഷ് ചന്ദ്ര റോയി (58) ആണ് കൊല്ലപ്പെട്ടത്.
വടക്കന്‍ ബംഗ്ലാദേശിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോണ്‍കോള്‍ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ വീട്ടിലെത്തിയതെന്ന് ദാബേഷിന്റെ ഭാര്യ ശാന്തന പറഞ്ഞു. രണ്ട് ബൈക്കുകളിലായെത്തിയ നാലുപേര്‍ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
നരബരി ഗ്രാമത്തിലെത്തിച്ച ദാബേഷിനെ, അവിടെ വെച്ച് ക്രൂരമായ പീഡനത്തിനും ആക്രമണത്തിനും വിധേയനാക്കുകയായിരുന്നു. പിന്നീട് മൃതദേഹം വാനിൽ വീട്ടിലേക്ക് അയക്കുകയായിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാബേഷിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ബീരാല്‍ പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരിൽ രണ്ടുപേരെ ദാബേഷിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: