ന്യൂദൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അയൽരാജ്യം എത്ര ശ്രമിച്ചാലും ആഗോള ഭീകരതയുടെ കേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
തഹാവൂർ റാണയുടെ നാടുകടത്തൽ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ മറ്റുള്ളവരെ പാകിസ്ഥാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇത് തെളിയിക്കുന്നുവെന്ന് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പ്രസ്താവനയ്ക്കും രൺധീർ മറുപടി നൽകി. ഇന്ത്യൻ പ്രദേശം എങ്ങനെയാണ് പാകിസ്ഥാന്റെ ജീവരക്തമാകുന്നത് എന്നാണ് രൺധീർ ചോദിച്ചത്. കശ്മീർ ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണം എന്ന ഒരേയൊരു പ്രശ്നം മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം തന്റെ രാജ്യത്തിന് ഒരിക്കലും കശ്മീരിനെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാൻ കരസേനാ മേധാവി അടുത്തിടെ പറഞ്ഞിരുന്നു. നമ്മുടെ നിലനിൽപ്പിന്റെ ഒരു പ്രധാന ഭാഗമാണ് കശ്മീരെന്നുമായിരുന്നു മുൻ പാക് സൈനിക മേധാവിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക