തിരുവനന്തപുരം : റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇവര്‍ കടുത്ത പ്രതിഷേധത്തിലാണ്.
കഴിഞ്ഞ പതിനാറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ് പെണ്‍കുട്ടികള്‍. സമരമാര്‍ഗങ്ങള്‍ പലതും പരീക്ഷിച്ചിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല.അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്നിട്ടും പിന്‍മാറാന്‍ ഒരുക്കമല്ല ഇവര്‍.
പ്രതീക്ഷ അവസാനിച്ച സ്ഥിതിയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. ഈ മാസം ഒന്നിനാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. 967 പേരുടെ ലിസ്റ്റില്‍ 292 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം കിട്ടിയത്.നിലവില്‍ 570 ഒഴിവുകള്‍ സേനയിലുണ്ട്. ശനിയാഴ്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: