ചെന്നൈ : നടനും ടിവികെ സ്ഥാപകനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്‍റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്വി. ഒരു ചടങ്ങുകള്‍ക്കും മുസ്ലിംകള് വിജയ്യെ ക്ഷണിക്കരുത്. തമിഴഗ വെട്രി കഴകത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കരുത്, പിന്തുണയ്‌ക്കരുത് എന്നിങ്ങനെയാണ് ഫത്വയില്‍ പറയുന്നത്.
തന്റെ സിനിമയില്‍ മുസ്ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയാണ് വിജയ് എന്നും റസ്വി പറയുന്നു. ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്.
രാഷ്‌ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്യുടെ ചരിത്രം കടുത്ത മുസ്ലിം വിരുദ്ധതയുടേതാണെന്നും റിസ്വി ആരോപിച്ചു. മുസ്ലിംകള് മുഴുവന്‍ ഭീകരവാദികളും പ്രശ്നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ പറയുന്നത്. ദളപതിയിലാവട്ടെ മുസ്ലിംകള് പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ രാഷ്‌ട്രീയത്തിലെത്തിയപ്പോള്‍ വോട്ട് വേണം, അതുകൊണ്ട് മുസ്ലിംകളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഫത്വയെ കുറിച്ച് റിസ്വി വിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക