തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടന്നു. പെസഹാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സെന്‍റ് മേരീസ് പള്ളിയിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തിൽ രാവിലെ കാൽകഴുകൽ ശുശ്രൂഷ നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകൾക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
വൈദികരും വിശ്വാസികളും പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് നാലുമണിയ്‌ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കുന്ന കാൽകഴുകൽ ചടങ്ങിലും പങ്കെടുക്കും. യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യൻമാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പാദം കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം.
അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്‌ക്കാണ് കാൽ കഴുകൽ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരിക്കും.
















