വാഷിങ്ടണ്‍: ചൈനീസ് ഇറക്കുമതികള്‍ക്കുള്ള പകരച്ചുങ്കം വീണ്ടും യുഎസ് ഉയര്‍ത്തി. 245% തീരുവയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയത്. ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ ഉത്തരവിലാണ് താരിഫ് നിരക്ക് ഉയര്‍ത്തിയത്. ഇതോടെ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതല്‍ വഷളാകും
145 ശതമാനം തീരുവയാണ് യുഎസ് നേരത്തെ ചൈനയ്‌ക്കെതിരെ ചുമത്തിയിരുന്നത്. ഇതിനെതിരെ ചൈന യുഎസിനെതിരെയുള്ള താരിഫ് ഉയര്‍ത്തുകയും കയറ്റുമതികള്‍ക്ക് നിയന്ത്രണം കൊണ്ടുവരികയും ചെയ്തതോടയാണ് ട്രംപ് വീണ്ടും തീരുവ ഉയര്‍ത്തിയത്. സൈനിക, ബഹിരാകാശ, സെമികണ്ടക്ടര്‍ വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ഘടകങ്ങളായ ഗാലിയം, ജെര്‍മേനിയം, ആന്റിമണി എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന ഹൈടെക് വസ്തുക്കള്‍ക്ക് ചൈന മനഃപൂര്‍വം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്. അടുത്തിടെ ആറ് ഹെവി റെയര്‍ എര്‍ത്ത് ലോഹങ്ങളുടെയും റെയര്‍ എര്‍ത്ത് കാന്തങ്ങളുടെയും കയറ്റുമതി ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് വീണ്ടും താരിഫ് ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
അതിനിടെ യുഎസിന്റെ പുതിയ താരിഫ് നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുവരേണ്ടത് ചൈനയാണെന്ന് ട്രംപ് പ്രതികരിച്ചു. പന്ത് ചൈനയുടെ കോര്‍ട്ടിലാണ്. ചൈനയാണ് യുഎസുമായി കരാറില്‍ ഏര്‍പ്പെടേണ്ടത്. മറ്റ് രാജ്യങ്ങളെക്കാള്‍ വലുതാണെന്നതൊഴിച്ചാല്‍ വേറെ വ്യത്യാസങ്ങളൊന്നും ചൈനയ്‌ക്കില്ലെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ യുഎസുമായി വ്യാപാര യുദ്ധത്തിലേര്‍പ്പെടാന്‍ ഭയക്കുന്നില്ലെന്നാണ് ചൈന മറുപടി നല്‍കിയത്. തുല്യത, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായി ചര്‍ച്ചയ്‌ക്ക് തയാറാവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ അറിയിച്ചു. താരിഫ് യുദ്ധം ആരംഭിച്ചത് യുഎസാണ്. രാജ്യത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും അന്താരാഷ്‌ട്ര വ്യാപാരം നീതിയുക്തമായി നടപ്പാക്കുന്നതിന്റെയും ഭാഗമായി ചൈന സ്വീകരിച്ചിട്ടുള്ള നടപടികള്‍ പൂര്‍ണമായും ന്യായവും നിയമപരവുമാണെന്നും ലിന്‍ കൂട്ടിച്ചേര്‍ത്തു.
















