ന്യൂദല്‍ഹി: വഖഫ് ഭേഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സംഭവിക്കാന്‍ പാടില്ലാത്തതാണ്, അക്രമങ്ങള്‍ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു ഈ പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സ്റ്റേ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
ഹിന്ദുക്കളുടെ അനന്തരാവകാശം നിയന്ത്രിക്കുന്ന നിയമങ്ങളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 26 മതേതരമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമാണ് നടന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി.
കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആര്‍ട്ടിക്കിള്‍ 26 നെ മതാചാരവുമായി കൂട്ടിക്കുഴയ്‌ക്കരുത്. ആര്‍ട്ടിക്കിള്‍ 26 മതേതരമാണ്, എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിന് മുമ്പ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരും. ദല്‍ഹി ഹൈക്കോടതി വഖഫ് ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഒരിക്കല്‍ വാദത്തിനിടെ പറഞ്ഞിട്ടുണ്ട്. എല്ലാ വഖഫുകളും തെറ്റാണെന്ന് പറയുന്നില്ല, പക്ഷേ യഥാര്‍ത്ഥത്തില്‍ ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് കോടതി പറഞ്ഞു. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അത് അല്ലാതാക്കരുത്. നിയമനിര്‍മാണസഭയ്‌ക്ക് കോടതിയുടെ ഒരു വിധിയോ ഉത്തരവോ അസാധുവായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍ എല്ലാവരും മുസ്ലിംവിഭാഗക്കാര്‍ ആകണം. വഖഫ് സ്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അല്ലാതാകില്ലെന്നും കോടതി പറഞ്ഞു.
വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് വാദം തുടരുമെന്ന് കോടതി അറിയിച്ചു. വഖഫ് നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സിപിഐ എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച 73 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നിയമത്തെ പിന്തുണച്ച് ആസാം, ഛത്തിസ്ഗഡ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: