ഗുവാഹത്തി : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന ബിഹു ഉത്സവത്തിനിടെ ഒരു ക്ഷേത്രത്തിലേക്ക് ബീഫ് എറിഞ്ഞ് മതമൗലികവാദികൾ. നീലംബസാറിലെ ദത്ത ഗ്രാമത്തിലുള്ള ഭൈരവ് ക്ഷേത്ര സമുച്ചയത്തിലേക്കാണ് ഏപ്രിൽ 15ന് അക്രമികൾ ബീഫ് എറിഞ്ഞത്.
ഈ കേസിൽ ഫക്രുദ്ദീൻ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞതിന് പിന്നിലെ കാരണം അറിയാൻ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്ന ആളുകൾ ആദ്യം പരിസരത്ത് ബീഫ് കഷണങ്ങൾ കണ്ടതായും പിന്നീട് നീലംബസാർ പോലീസിൽ വിവരമറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു ആധാർ കാർഡും പാൻ കാർഡും പോലീസ് കണ്ടെടുത്തു. തുടർന്നാണ് ഫക്രുദ്ദീൻ എന്ന പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ കാരണവും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം നാട്ടുകാർ ക്ഷേത്രം കഴുകി വൃത്തിയാക്കി. ഹിന്ദു ഉത്സവമായ ബിഹുവിൽ അസ്വസ്ഥത സൃഷ്ടിക്കാൻ വേണ്ടി ചില അക്രമികൾ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിനിടെ സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പോലീസ് നാട്ടുകാരോട് അഭ്യർത്ഥിച്ചു.
അതേ സമയം അസം സർക്കാർ ബീഫ് വിൽപ്പന നിരോധിച്ചിട്ടുണ്ട്. ഇതുപ്രകാരം അസമിലെ ഒരു റസ്റ്റോറന്റിലും, ഹോട്ടലിലും, പൊതുസ്ഥലത്തും, ചടങ്ങുകളിലും ബീഫ് വിളമ്പാൻ പാടില്ല.
നേരത്തെ റംസാൻ കാലത്ത് അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്മാര പ്രദേശത്ത് ചില ആളുകൾ ബീഫിന്റെ പേരിൽ കുതിരയിറച്ചി വിറ്റതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് മാർക്കറ്റിൽ നിന്ന് മൂന്ന് പേരെ പോലീസ് പിടികൂടി. ഇതോടൊപ്പം കൊല്ലാൻ കൊണ്ടുവന്ന ആറ് കുതിരകളെയും പോലീസ് മോചിപ്പിക്കുകയും ചെയ്തു.
















