പത്തനംതിട്ട: 8000 കോടി മുടക്കി ഏക്കര്‍കണക്കിന് വനഭൂമി നഷ്ടപ്പെടുത്തി ചെങ്ങന്നൂര്‍- പമ്പ റെയില്‍ പാത നിര്‍മിക്കാനുള്ള സാധ്യത മങ്ങുന്നു. കേരളം സഹകരിച്ചാല്‍ പകരം നിലവിലുള്ള ശബരി റെയില്‍ പാത പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
6,480 കോടി ചെലവില്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശം ദക്ഷിണ റെയില്‍വേ പരിഗണിച്ചതാണ്. എന്നാല്‍ ചെലവ് 7,208 കോടിയായി വര്‍ധിക്കുമെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ 8,000 കോടിയില്‍ അധികം വേണ്ടിവരും. പദ്ധതിക്ക് 213.687 ഹെക്ടര്‍ ഭൂമി വേണ്ടിവരും. ഇതില്‍ 127. 038 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കലില്‍ ശക്തമായ എതിര്‍പ്പ് ഉയരും. പദ്ധതിക്ക് 81.367 ഹെക്ടര്‍ വനഭൂമിയും ആവശ്യമാണ്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇത് ലഭിച്ചാല്‍ തന്നെ വനംവകുപ്പിന് പകരം ഭൂമി നല്‍കണം.
വര്‍ഷം രണ്ടര മാസം മാത്രമാണ് പാതയുടെ ഉപയോഗം. ദീര്‍ഘകാലം പാത അടച്ചിടേണ്ടിവരും. 59.23 കി. മീറ്റര്‍ മാത്രമായി ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്കുള്ള ദൂരം കുറയും എന്നതാണ് ഗുണം. കൂടാതെ യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്നും 45 – 50 മിനിറ്റായി കുറയും.
പദ്ധതി ഒരിക്കലും ലാഭമാകില്ല എന്നതിനാലാണ് ഉപേക്ഷിക്കുന്നത്. എന്നാല്‍ ശബരിപാതക്ക് വേണ്ടിവരുക 3,810 കോടി മാത്രമാണ്. ഇതില്‍ നേര്‍പകുതി 1905 കോടിയാണ് കേരളസര്‍ക്കാര്‍ മുടക്കേണ്ടത്. ആകെ 111 കി.മീറ്റര്‍ ദൂരം. 14 സ്റ്റേഷനുകള്‍. കാലടി സ്റ്റേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നിര്‍മിച്ചുകഴിഞ്ഞു. ഇവിടെ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള ദൂരം 5 കി. മീറ്റര്‍ മാത്രം. ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലെ രാമപുരം വരെയും സര്‍വേ നടത്തി കല്ലിട്ടു. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടന്നത്. ചരക്ക് നീക്കം വേഗമാക്കാന്‍ കഴിയും. ഭാവിയില്‍ തിരുവനന്തപുരത്തേക്ക് പാത ദീര്‍ഘിപ്പിച്ചാല്‍ വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കവും വേഗത്തിലാകും. ഇക്കാര്യങ്ങളാണ് ശബരി റെയില്‍വേ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പണം ഇല്ലെന്ന കാര്യം പറഞ്ഞ് കേരളം പദ്ധതിക്കായി 50% ചെലവ് വഹിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: