കൊച്ചി: വഖഫ് ഭേദഗതി ബിൽ മുസ്ലീം സമുദായത്തിനെതിരെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് കേന്ദ്രമന്ത്രി മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വഖഫ് ഭേദഗതിയിലൂടെ ചരിത്രപരമായ ഒരു തെറ്റാണ് സർക്കാർ തിരുത്തിയെന്ന് . ഈ ഭേദഗതി പാസാക്കിയില്ലെങ്കിൽ, ഭാവിയിൽ ഏതൊരു ഭൂമിയും വഖഫായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്, ഏതെങ്കിലും സമൂഹത്തെ ലക്ഷ്യം വച്ചല്ല. നിർഭാഗ്യവശാൽ, ചിലർ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭേദഗതിയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുനമ്പത്ത് എൻ ഡി എ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു കിരൺ റിജിജു. സാധാരണ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് സർക്കാർ പ്രവർത്തിച്ചത്. ദയവായി കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകൾക്കും വേണ്ടിയുള്ള വെറും വോട്ട് ബാങ്കുകളായി നിങ്ങളെ ചുരുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. എറണാകുളം കലക്ടര്‍ മുനമ്പം രേഖകള്‍ പുന:പരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശിക്കണം. ബിജെപിയുടെ പേരു പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിയിലൂടെ 40 ആം വകുപ്പ് ഇല്ലാതാക്കി. വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവര്‍ത്തിക്കില്ല. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം – അദ്ദേഹം പറഞ്ഞു. നിഷ്പക്ഷതയ്‌ക്കും, നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം.ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്ലിംങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ എൻഡിഎ നേതാക്കൾ ഊഷ്മളമായി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: