Business

തായ് വാനിലെ ചിപ് നിര്‍മ്മാണക്കമ്പനിയിലെ ജോലിക്കാരെ ചൈന വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കുന്നു; ലക്ഷ്യം ഇന്ത്യയുടെ മുന്നേറ്റം തടയലോ?

ചിപ് നിര്‍മ്മാണ രംഗത്തും സെമി കണ്ടക്ടര്‍ രംഗത്തും ഉള്ള തായ് വാന്‍റെ ആധിപത്യം തകര്‍ക്കാനും അതുവഴി ചിപ് നിര്‍മ്മാണ രംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നുവരവിന് തടയിടാനും ചൈനയുടെ ഗൂഢശ്രമം. തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ കടലാസ് കമ്പനികളുടെ പേരില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ് ചൈന.

Published by

ബെയ് ജിംഗ്: ചിപ് നിര്‍മ്മാണ രംഗത്തും സെമി കണ്ടക്ടര്‍ രംഗത്തും ഉള്ള തായ് വാന്റെ ആധിപത്യം തകര്‍ക്കാനും അതുവഴി ചിപ് നിര്‍മ്മാണ രംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നുവരവിന് തടയിടാനും ചൈനയുടെ ഗൂഢശ്രമം. തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ കടലാസ് കമ്പനികളുടെ പേരില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ് ചൈന.

ചൈനയിലെ ഏറ്റവും വലിയ ചിപ് നിര്‍മ്മാണക്കമ്പനിയായ എസ് എം ഐ സി ആണ് തായ് വാനിലെ ജീവനക്കാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് തായ് വാന്‍ അധികൃതര്‍ സംശയിക്കുന്നു. സാമോവന്‍ എന്ന കമ്പനിയുടെ പേരിലാണ് തായ് വാനിലെ സെമികണ്ടക്ടര്‍ രംഗത്തെ ജീവനക്കാരെ വന്‍ശമ്പളം വാഗ്ദാനം ചെയ്ത് ചൈന ജോലിക്ക് എടുക്കുന്നത്. വാസ്തവത്തില്‍ സാമോവന്‍ എന്ന കമ്പനി ചൈനയിലെ എസ് എം ഐ സി തന്നെയാണെന്ന് പറയപ്പെടുന്നു. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ അവരുടെ സെമികണ്ടക്ടര്‍ രംഗത്തെ കുതിപ്പിന് പ്രധാനമായും ആശ്രയിക്കുന്നത് തായ് വാനെ ആണ്. തായ് വാനിലെ ടിഎസ് എം സി (തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി), പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സെമികണ്ടക്ടര്‍ മേഖലയിലെ കമ്പനികള്‍ ഇന്ത്യയെ ചിപ് നിര്‍മ്മാണരംഗത്ത് കൈപിടിച്ചുയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ചിപ് നിര്‍മ്മാണ രംഗത്തേക്ക് വരുന്ന ഇന്ത്യയിലെ യുവാക്കളെ തായ് വാനില്‍ പരിശീലിപ്പിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ ഇന്ത്യയും തായ് വാനും തമ്മില്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുമായി തായ് വാന്‍ കമ്പനികള്‍ സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മൈക്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, അദാനി, എല്‍ ആന്‍റ് ടി എന്നി കമ്പനികള്‍ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണരംഗത്ത് കരുത്തുപകരാന്‍ ഒപ്പമുണ്ട്. സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ചിപ് നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വന്‍തോതില്‍ ധനസഹായം നല‍്കിവരികയാണ്. 22919 കോടി രൂപയാണ് ഈ രംഗത്ത് ഇന്ത്യ ഉല്‍പാദനവുമായി ബന്ധപ്പെട്ട സാമ്പത്തികസൗജന്യം(പിഎല്‍ഐ പദ്ധതി) എന്ന നിലയ്‌ക്ക് കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഡ് സെമികണ്ടക്ടര്‍ രംഗത്തും ഇലക്ട്രോണിക്സ് രംഗത്തുമായി 85000 എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2025ല്‍ തന്നെ ഇന്ത്യയിലെ ആദ്യത്തെ മെയ് ഡ് ഇന്‍ ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് പുറത്തിറങ്ങാന്‍ പോവുന്ന നിര്‍ണ്ണായകഘട്ടത്തിലാണ് ഇന്ത്യ. 2047ല്‍ വികസിതഭാരതം സൃഷ്ടിക്കുമ്പോള്‍ അതില്‍ പുതിയ ഇന്ത്യയുടെ മുഖമായി സെമികണ്ടക്ടര്‍ രംഗം മാറും.

ഇന്ത്യയുടെ ചിപ് നിര്‍മ്മാണ രംഗത്ത ഉറച്ച ചുവടുവെയ്പുകള്‍ ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ‍ വന്‍കിട കമ്പനികള്‍ ചൈനയ്‌ക്ക് പകരം ചിപ് നിര്‍മ്മാണത്തിന് ഭാരതത്തെ ആശ്രയിക്കാനിരിക്കുന്നതും ചൈനയെ ഭയപ്പെടുത്തുന്നു. അതുകൊണ്ട് തായ് വാനെ ചിപ് നിര്‍മ്മാണരംഗത്ത് ദുര്‍ബലമാക്കാന്‍ ചൈന പല ഗൂഢപദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.  അതില്‍ ഒന്നാണ് തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ ചൈനീസ് കമ്പനികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക