ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിനും തൈരിനുമായി ലിറ്ററിന് നാലു രൂപയാണ് വർധനവ്. ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരിഗണിച്ചെന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാലുൽപ്പാദനത്തിനും സംസ്കരണത്തിനുമുള്ള ചെലവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ക്ഷീരകൃഷി പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാൽ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും 4 രൂപ വർധിപ്പിച്ചു. ഇപ്പോൾ 54 രൂപയായി. മുമ്പ് തൈര് വില ലിറ്ററിന് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂപയായിരുന്നത് 48 രൂപയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: