India

ആവിഷ്കാരസ്വാതന്ത്ര്യം എവിടെ? ഏക്നാഥ് ഷിന്‍ഡേയെ അപമാനിച്ച കുനാല്‍ കമ്രയെ പിന്തുണച്ച് ജയാ ബച്ചന്‍

ആവിഷ്കാരസ്വാതന്ത്ര്യം എവിടെ എന്ന ചോദ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന വിളിച്ച കുനാല്‍ കമ്രയെ പിന്തുണച്ച് നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍.

Published by

ന്യൂദല്‍ഹി :ആവിഷ്കാരസ്വാതന്ത്ര്യം എവിടെ എന്ന ചോദ്യവുമായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന വിളിച്ച കുനാല്‍ കമ്രയെ പിന്തുണച്ച് നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍.

യോഗി ആദിത്യനാഥും ഏക്നാഥ് ഷിന്‍ഡേയും ഉള്‍പ്പെടെയുള്ള പലരും ആവിഷ്കാരസ്വാതന്ത്ര്യത്തിന് അതിരുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് കുനാല്‍ കമ്രയുടെ അധിക്ഷേപത്തെ പിന്തുണച്ച് ജയാ ബച്ചന്‍ രംഗത്ത് വന്നിരിക്കുന്നത്. കുനാല്‍ കമ്രയുടെ വീഡിയോ പരിപാടി നടന്ന മുംബൈയിലെ ഹോട്ടലിനകത്തെ സ്റ്റുഡിയോ ഏക്നാഥ് ഷിന്‍ഡേ പക്ഷക്കാരായ ശിവസേനക്കാര്‍ അടിച്ചുതകര്‍ത്തതിനെയും ജയാ ബച്ചന്‍ വിമര്‍ശിച്ചു. ഇത്തരം ആക്രമണങ്ങള്‍ രാജ്യത്ത് ആവിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ജയാ ബച്ചന്‍ പറഞ്ഞു.

ഇത്രയും പരസ്യമായി ഒരു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയെ പരസ്യമായി സ്റ്റാന്‍ഡപ് കോമഡിയുടെ പേരില്‍ വഞ്ചകന്‍ എന്ന് വിളിച്ചതിനെ പിന്തുണച്ച ജയാബച്ചന്റെ നടപടിയെ ആശ്ചര്യത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാ അന്തസ്സും ലംഘിച്ചുകൊണ്ടുള്ള ഈ അധിക്ഷേപത്തെ ജയാബച്ചനെപ്പോലെ ഒരു രാഷ്‌ട്രീയക്കാരി പിന്തുണച്ചത് ഏതെങ്കിലും രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്നാണ് കരുതുന്നത്.

അതേ സമയം കുനാല്‍ കമ്രയ്‌ക്കെതിരെ ഷിന്‍ഡേ പക്ഷം ശിവസേന പ്രവര്‍ത്തകര്‍ രോഷാകുലരാണ്. തങ്ങളുടെ നേതാവിനെ യാതൊരു പ്രകോപനവുമില്ലാതെ വഞ്ചകന്‍ എന്ന് വിളിച്ചത് പ്രവര്‍ത്തകര്‍ക്ക് സഹിക്കാനാവുന്നില്ല. മുംബൈ പൊലീസ് രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് കുനാല്‍ കമ്ര ഹാജരായിട്ടില്ല. ഇപ്പോള്‍ അദ്ദേഹം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് കരുതുന്നു. ഇതിനിടെ മുംബൈ പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് കുനാല്‍ കമ്ര ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഒരാഴ്ചത്തെ സമയം ചോദിച്ചതായും അറിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക