തിരുവനന്തപുരം: മമ്മൂട്ടിക്കായി നടൻ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയ സംഭവത്തിൽ ഓ അബ്ദുള്ളയ്‌ക്ക് പിന്നാലെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്ത്. ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിനെതിരെ മാധ്യമപ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്ത് വന്നതിന് പിന്നാലെ സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും സംഭവം തെറ്റാണെന്ന വിമർശനവുമായി രംഗത്തെത്തി. മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കിൽ അത് തെറ്റാണെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് നാസർ ഫൈസി കൂടത്തായി ഇക്കാര്യം വ്യക്തമാക്കിയത്.
മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചതിനെതിരെ ഇന്നലെ വിമർശനവുമായി പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. മ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.
‘മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’- ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: