കരിപ്പൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സർവീസുകളില്‍ അഞ്ചിരട്ടി വരെ വർധന വരുത്തി. സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നില്‍ക്കണ്ടാണ് ടിക്കറ്റ്നിരക്ക് വർധന.
പ്രവാസികള്‍ കൂടുതലുള്ള ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്കില്‍ വൻ വർധനയാണ് വരുത്തിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക.
കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വർധിപ്പിച്ചു. 90,00-10,000ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍നിന്ന് 12,000 രൂപയ്‌ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്നത് 40,000 മുതല്‍ 60,000 വരെയായി ഉയർന്നു.
നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വർധനയുണ്ട്. നിലവില്‍ 10,000-നും 12,000-ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം.
ദുബായ്-കണ്ണൂർ നിരക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വർധിപ്പിച്ചു. 31,523 രൂപ വരെയാണ് നിരക്ക് ഉയർത്തിയത്. പെരുന്നാളിന്റെ അടുത്ത ദിവസങ്ങളില്‍ 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം.
ദുബായ്-നെടുമ്പാശ്ശേരി ടിക്കറ്റ്നിരക്ക് 25,835 മുതല്‍ 38,989 രൂപ വരെയായി ഉയരും. 30-ന് 49,418 രൂപ നല്‍കണം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷു കഴിയും വരെ 40,000-ത്തിന് മുകളിലാണ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദ-കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം നിരക്കും വർധിക്കും. 39,921 മുതല്‍ 53,575 രൂപവരെ വർധിക്കും. 15,000 രൂപയ്‌ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്.
അതേസമയം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വർധനയില്ല. മിക്ക മേഖലകളിലും ടിക്കറ്റുകള്‍ ലഭ്യമല്ലാതെയായിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: