ന്യൂഡല്‍ഹി: സൈബര്‍ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ട് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ കഴിഞ്ഞാലും വഞ്ചിക്കപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്നതിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനും കാലതാമസം ഒഴിവാക്കാനും ഇതു വഴി കഴിയും. നാലുവര്‍ഷത്തിനിടയില്‍ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ 12 ശതമാനം കണ്ടെത്തിയെങ്കിലും നാല് ശതമാനം മാത്രമാണ് നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്കാന് ഇതുവരെ കഴിഞ്ഞിട്ടുള്ളൂവെന്ന് പാര്‍ലമെന്റിന്റെ ഐടി സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബാങ്കുകളും ടെലികോം കമ്പനികളും പെയ്മെന്റ് ഗേറ്റ് വേകളും നിയമ സംവിധാനങ്ങളും മറ്റും ഉള്‍പ്പെടുന്ന സിഎഫ്എംസികള് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും നടപടിക്രമങ്ങള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകാനും ഈ സമിതിക്കു കഴിയും. ദേശീയതലത്തില്‍ കേന്ദ്ര സൈബര്‍ പോലീസ് സേനാ രൂപീകരിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ പഠിച്ചശേഷം തീരുമാനമെടുക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: