രാജ്യത്തെ അപമാനിച്ച തുഷാര്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും തുഷാര്‍ ഗാന്ധിക്കെതിരെ പ്രതിഷേധിച്ചതിന് കേസെടുത്തതിനെതിരെയും നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിന്‍കര: വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താന്‍ ആര്‍എസ്എസിനും അവകാശമുണ്ട്. അറസ്റ്റുകൊണ്ട് ബിജെപിയെ വിരട്ടാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചപ്പോള്‍ പ്രതിഷേധിച്ചതിന് കേസെടുത്തതിനെതിരെ നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദിയില്‍ പ്രതിഷേധിക്കുന്നത് കേരളത്തില്‍ ആദ്യമല്ല. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇര്‍ഫാന്‍ ഹബീബെന്ന കമ്യൂണിസ്റ്റ്കാരന്‍ പാഞ്ഞടുത്തപ്പോള്‍ പോലീസ് കേസ് എടുത്തില്ല. ബിജെപി പ്രവര്‍ത്തകര്‍ ആരേയും വേദിയില്‍ കയറി ആക്രമിച്ചില്ല. വിമര്‍ശനവുമായി ഇറങ്ങിയ സിപിഎമ്മും കോണ്‍ഗ്രസുകാരും തുഷാര്‍ ഗാന്ധിയുടെ ചരിത്രം പഠിക്കണം. മഹാത്മാ ഗാന്ധിയെ വിറ്റ് കാശാക്കാന്‍ നോക്കിയ മഹാനാണ് തുഷാര്‍ ഗാന്ധി. അമേരിക്കന്‍ കമ്പനിക്ക് അവരുടെ പരസ്യത്തിന് ഗാന്ധിയുടെ പടവും പേരും ഉപയോഗിക്കാന്‍ കരാര്‍ ഒപ്പിട്ടയാളാണ് തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കുടുംബത്തില്‍ പിറന്നതുകൊണ്ട് എല്ലാവരും മഹാത്മാവ് ആവില്ല.
കോണ്‍ഗ്രസിനോട് ടിക്കറ്റ് ചോദിച്ചുനടക്കുകയാണ് തുഷാര്‍ ഗാന്ധിയുടെ പ്രധാന പണി. വി.ഡി. സതീശന്‍ പറയുന്നതു പോലെ തുഷാറിനെ അപമാനിക്കുന്നത് ഗാന്ധിയെ അപമാനിക്കലാണെങ്കില്‍ ടിക്കറ്റ് നല്കാതെ അപമാനിക്കുന്നത് കോണ്‍ഗ്രസാണ്. ഗാന്ധിസത്തോട് ബന്ധമില്ലാത്ത പിണറായി വിജയനും കൂട്ടരും ഗാന്ധിസം പഠിപ്പിക്കാന്‍ വരേണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.
ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് ആമുഖപ്രസംഗം നടത്തി. ബിജെപി നേതാക്കളായ അതിയന്നൂര്‍ ശ്രീകുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, എന്‍.കെ. ശശി, ബിജു വി. നായര്‍, എന്‍.പി. ഹരി, നാടരാജന്‍, വെങ്ങാനൂര്‍ സതീഷ്, മുളയറ രതീഷ്, നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജനറല്‍സെക്രട്ടറി രാജീവ്, കൗണ്‍സിലര്‍മാരായ ശിവരാഡ് കൃഷ്ണ, മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക