ഹൈദ്രാബാദ്: രാജ്യമെങ്ങും നാളെ ഹോളി ആഘോഷിക്കുമ്പോള്‍ ഹൈദ്രാബാദില്‍ ഹോളി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. വാഹനങ്ങളില്‍ ഹോളി ആഘോഷിക്കുന്നതും നിറങ്ങള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചാര്‍ത്തുന്നതും തടയുമെന്ന് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ അറിയിച്ചു. പഴയ ഹൈദ്രാബാദ് നൈസാമിനെ പോലെയാണ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പെരുമാറുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തുഗ്ലക്കിന്റെ ഉത്തരവുകളാണ് രേവന്ദ് റെഡ്ഡിയില്‍ നിന്ന് നിരന്തരം വരുന്നതെന്ന് ബിജെപി എംഎല്‍എ രാജാസിങ് പറഞ്ഞു. പൊതു സ്ഥലങ്ങളിലും റോഡുകളിലും ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ സംഘങ്ങളായി ഹോളി ആഘോഷിക്കാന്‍ പാടില്ലെന്നടക്കമാണ് ഹൈദ്രാബാദ് പോലീസ് പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഹോളിയുടെ നിറങ്ങളും നിറങ്ങള്‍ കലര്‍ത്തിയ വെള്ളവും തയ്യാറല്ലാത്തവരുടെ മേല്‍ ചാര്‍ത്തരുതെന്നും പോലീസ് നിര്‍ദ്ദേശമുണ്ട്. ജനങ്ങളെല്ലാവരും പരസ്പര സഹകരണത്തോടെ ആഘോഷിക്കുന്ന നിറങ്ങളുടെ മഹോത്സവമായ ഹോളിയില്‍ നിന്ന് ഒരു വിഭാഗത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. മുപ്പതു ദിവസം നീണ്ടുനില്‍ക്കുന്ന റംസാന്‍ മാസത്തില്‍ ആളുകള്‍ ബൈക്കുകളില്‍ സംഘങ്ങളായി സഞ്ചരിക്കുന്നതും രാത്രികളില്‍ സംഘങ്ങളായി ഒത്തുകൂടുന്നതും നിരോധിക്കാന്‍ തയ്യാറുണ്ടോയെന്നും രാജാസിങ് എംഎല്‍എ ചോദിച്ചു. ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്. കോണ്‍ഗ്രസ് ഒരു പ്രത്യേക സമുദായത്തിന്റെ അടിമകളായി മാറിക്കഴിഞ്ഞതായും ഹിന്ദുവിരുദ്ധ നടപടികള്‍ മാത്രമാണ് നൈസാം രേവന്ദ് റെഡ്ഡിയുടെ ഭരണത്തില്‍ ഉണ്ടാവുന്നതെന്നും രാജാസിങ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക