Entertainment

ഷാരൂഖ് ഖാന്റെ പത്താനെ കടത്തിവെട്ടി ഔറംഗസേബിന്റെ ക്രൂരതയുടെയും സാംബാജി മഹാരാജിന്റെ ചെറുത്തു നില്‍പിന്റെയും കഥ പറയുന്ന ഛാവ

റിലീസ് ചെയ്ത് 26ാം ദിവസമായപ്പോഴേക്കും ഷാരൂഖ് ഖാന്‍റെ മികച്ച വരുമാനം നേടിയ പത്താന്‍ എന്ന സിനിമയുടെ വരുമാനം മറികടന്നു. പത്താന്‍റെ ആകെ ഇന്ത്യയിലെ കളക്ഷന്‍ 543.22 കോടി രൂപ ആയിരുന്നു. എന്നാല്‍ ഛാവയുടെ വിരുമാനം 26ാം ദിവസത്തില്‍ തന്നെ 543-544 കോടി രൂപയായിരിക്കുന്നു.

Published by

മുംബൈ: റിലീസ് ചെയ്ത് 26ാം ദിവസമായപ്പോഴേക്കും ഷാരൂഖ് ഖാന്റെ മികച്ച വരുമാനം നേടിയ പത്താന്‍ എന്ന സിനിമയുടെ വരുമാനം മറികടന്നു. പത്താന്റെ ആകെ ഇന്ത്യയിലെ കളക്ഷന്‍ 543.22 കോടി രൂപ ആയിരുന്നു. എന്നാല്‍ ഛാവയുടെ വിരുമാനം 26ാം ദിവസത്തില്‍ തന്നെ 543-544 കോടി രൂപയായിരിക്കുന്നു. ഇതോടെ ഹിന്ദിസിനിമയുടെ ചരിത്രത്തില്‍ വരുമാനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ഛാവ. വെറും 23 ദിവസത്തില്‍ 500 കോടി വരുമാനം നേടുക വഴിയാണ് ഏറ്റവും വേഗത്തില്‍ 500 കോടിയില്‍ എത്തിയ നാലമത്തെ ഹിന്ദിസിനിമയായി ഛാവ മാറിയത്.

ഔറംഗസേബിന്റെ ക്രൂരതയുടെയും സാംബാജി മഹാരാജിന്റെ ചെറുത്തു നില്‍പിന്റെയും കഥ പറയുന്ന ഛാവ എന്ന ഹിന്ദി സിനിമ. കൂരനായ ഔറംഗസേബ് ചക്രവര്‍ത്തിയുടെ ശവക്കല്ലറ പൊളിച്ചുകളയണമെന്ന ആവശ്യം ഉയര്‍ത്താന്‍ മഹാരാഷ്‌ട്രയിലെ ബിജെപി, ശിവസേന നേതാക്കളെക്കൊണ്ട് പറയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. അത്രത്തോളം ഛാവ മറാത്തക്കാരുടെ ഹൃദയം കവര്‍ന്നിരിക്കുന്നു.

ഇപ്പോള്‍ തെലുങ്കുഭാഷയിലുള്ള ഛാവ ആന്ധ്രയിലും തെലുങ്കാനയിലും ഏകദേശം 500ല്‍ പരം തിയറ്ററുകളില്‍ റിലീസായി. ഇവിടെ ദിവസേന 2.5 മുതല്‍ 3 കോടി രൂപ വരെ കളക്ഷന്‍ നേടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിശ്വസനീയമായ രീതിയിലാണ് സിനിമയുടെ ചിത്രീകരണം. മാത്രമല്ല, ശിവജി മഹാരാജിന്റെ മകന്‍ സാംബാജിയുടെ ജീവിതകഥയുമായി സാമ്യമുള്ളതാണ് ഛാവയിലെ കഥയും. അതിനാല്‍ ഇതിലെ ഓരോ സീനുകളും സത്യമായിത്തന്നെ വിശ്വസിക്കുകയാണ് മറാത്തക്കാര്‍. ഇന്നത്തെ മധ്യപ്രദേശ് സംസ്ഥാനത്തെ ബുര്‍ഹാന്‍ പൂറിലെ അസിര്‍ഗഡ് കോട്ടയ്‌ക്ക് സമീപമാണ് ഔറംഗസേബ് ചക്രവര്‍ത്തി സ്വര്‍ണ്ണനാണയങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളും അടങ്ങിയ പെട്ടികള്‍ കുഴിച്ചിട്ടിരിക്കുന്നതെന്ന് ഈ സിനിമയില്‍ പറയുന്നുണ്ട്. ഇത് സത്യമാണെന്ന് വിശ്വസിച്ച് ഗ്രാമീണര്‍ ഈ പ്രദേശത്ത് രാത്രിയില്‍ കുഴികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. മുഗള്‍ ചക്രവര്‍ത്തി കുഴിച്ചിട്ട സ്വര്‍ണ്ണത്തില്‍ എന്തെങ്കിലും കിട്ടും എന്ന് കരുതിയാണ് ഇവര്‍ ഈ കോട്ടയില്‍ തിരച്ചില്‍ നടത്തുന്നത്.

ഔറംഗസേബ് ചക്രവര്‍ത്തി ധീരനായ സാംബാജി മഹാരാജിനെതിരെ കാട്ടുന്ന ക്രൂരതകള്‍ പച്ചയായി ഈ സിനിമയില്‍ കാണിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷത്തോളം ഔറംഗസേബിനെതിരെ പൊരുതിയ സാംബാജിയെ ഒടുവില്‍ ഒറ്റുകാരുടെ സഹായത്താല്‍ തടവുകാരനായി പിടികൂടുകയാണ് ഔറംഗസേബ്. പിന്നീട് സാംബാജിയുടെ നഖങ്ങള്‍ പിഴുതുകളയുകയും കൈകള്‍ വെട്ടിക്കളയുകയും ചെയ്യുന്നുണ്ട്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഔറംഗസേബിന്റെ ഈ ക്രൂരതകള്‍. പക്ഷെ സാംബാജി അതിന് തയ്യാറായില്ല. പിതാവായ ശിവജി മഹാരാജാവ് പറഞ്ഞതനുസരിച്ച് ഹിന്ദുസ്വരാജ് ആയിരുന്നു സാംബാജിയുടെ ലക്ഷ്യം. ഒടുവില്‍ സാംബാജിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ് ഔറംഗസേബ്. അപ്പോഴും ജയ് ഭവാനീ എന്ന മുദ്രാവാക്യം മുഴക്കുക മാത്രമായിരുന്നു സാംബാജി ചെയ്തത്. ഇതെല്ലാം കണ്ടാണ് ഔറംഗസേബിന്റെ കല്ലറ പൊളിച്ചുനീക്കണമെന്ന ആവശ്യം മഹാരാഷ്ടയില്‍ ശക്തമായിരിക്കുന്നത്.

ഇതിനായി ഫഡ്നാവിസ് സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. ഈ ശവക്കല്ലറ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ സംരക്ഷിതസ്മാരകം ആയതിനാല്‍ ചില നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ അത് സാധ്യമാകൂ. അതിനൊരുങ്ങുകയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍. സാംബാജിയായി രംഗത്തെത്തിയ വിക്കി കൗശലും ഔറംഗസേബായി വേഷമിട്ട അക്ഷയ് ഖന്നയും അസാമാന്യമായ അഭിനയപാടവമാണ് പുറത്തെടുത്തത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക