കോഴിക്കോട്: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ചുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന പരിസ്ഥിതി അവലോകന സമിതി (SEAC) സമര്‍പ്പിച്ചതെന്ന് സൂചനകള്‍. 25 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്‌ക്ക് പാരിസ്ഥിതികാനുമതിക്കായി ശിപാര്‍ശ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ നിബന്ധനകള്‍ അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് പരിസ്ഥിതി വിദഗ്‌ദ്ധരും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
സമിതിയുടെ വ്യവസ്ഥകളില്‍ വൈരുദ്ധ്യങ്ങളേറെയാണ്. കേന്ദ്ര പരിസ്ഥിതി നിയമപ്രകാരം ‘എ’ കാറ്റഗറിയില്‍ പ്പെട്ട പ്രദേശമാണ് തുരങ്കപാതയ്‌ക്കായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭൂപ്രദേശം. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ സിയാക് ഈ വിഷയത്തില്‍ ആശങ്കകള്‍ അറിയിക്കുകയും അനുമതിക്ക് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം മാറ്റിവെക്കുകയും ചെയ്തിരുന്നു. ആ ആശങ്കകള്‍ക്ക് പരിഹാരം കാണാതെയാണ് പുതിയ റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലൂടെയാണ് നിര്‍ദിഷ്ട തുരങ്കപാതയെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെ എടുത്തുപറയുന്നു. പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ കുന്നുകള്‍ക്കും വനപ്രദേശങ്ങളിലൂടെയുമാവും തുരങ്കം. പദ്ധതിപ്രദേശത്തെ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും മണ്ണിടിച്ചിലിന് സാധ്യതയുള്ളിടങ്ങളാണ്.
25 മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് സിയാക് റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. നിര്‍മാണത്തിന് സുരക്ഷ ഉറപ്പാക്കല്‍, ടണല്‍ റോഡിന്റെ ഇരുഭാഗത്തും കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകള്‍, കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലംഗ വിദഗ്ധസമിതി രൂപീകരിക്കുക, അപ്പന്‍കോട് ആനത്താര സരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, ‘ബാണാസുര ചിലപ്പന്‍’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക തുടങ്ങിയവയാണ് നിബന്ധനകളില്‍ ചിലത്. എന്നാല്‍ ഈ നിര്‍ദേശങ്ങളുടെ ശാസ്ത്രീയത ഉറപ്പില്ല, സാധ്യമാക്കാവുന്നവയോ എന്നും പറയാനാവില്ല. സ്‌ഫോടനം നടത്താതെ തുരങ്കനിര്‍മാണം നടത്താനാവില്ല. അത് സീറോ വൈബ്രേഷനില്‍ നടന്നേക്കില്ല. മൈക്രോ മാപ്പിങ് നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാപ്പിങ് നടത്താതെ എങ്ങിനെയാണ് പരിസ്ഥിതി അനുമതി ലഭിക്കുകയെന്നും വിദഗ്ധര്‍ ചോദിക്കുന്നു.
നിര്‍ദിഷ്ട തുരങ്കപാതയുടെ 500 മീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ ചുറ്റളവില്‍ വനവാസി ഗ്രാമങ്ങളുണ്ട്. പദ്ധതിക്കു വേണ്ടി ഫോറസ്റ്റ് ക്ലിയറന്‍സ് നേടിയത് തെറ്റായ വിവരങ്ങള്‍ നല്‍കിയാണെന്ന് ആരോപണമുണ്ട്. പാരിസ്ഥിതികാഘാതം കൃത്യമായി വിലയിരുത്താതെ നിര്‍മാണത്തിനുള്ള അനുമതിക്ക് ശുപാര്‍ശ ചെയ്തതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുരങ്കപാത നിര്‍മാണത്തിലൂടെ ലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ ഗ്രാനൈറ്റ് ലഭ്യമാകുമെന്നും ഇത് സര്‍ക്കാരിന് കോടികളുടെ സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്നുമുള്ളതാണ് ഇതില്‍ പ്രധാനം. ഇങ്ങനെയുള്ള സാമ്പത്തിക നേട്ടത്തിന്റെ പങ്ക് പ്രതിപക്ഷത്തുള്ളവര്‍ക്കും ലഭിക്കാനിടയുള്ളതിനാല്‍ പ്രതിപക്ഷത്തു നിന്ന് പദ്ധതിക്കെതിരെ കാര്യമായ പ്രതിരോധമുണ്ടാകില്ലെന്നാണ് സൂചന. പ്രത്യേകിച്ച് കോണ്‍ഗ്രസുകാരനായ കല്‍പറ്റ എംഎല്‍എ പദ്ധതിക്ക് അനുകൂല നിലപാടിലാണെന്നാണ് അറിയുന്നത്.
പുതിയൊരു പാത വയനാട്ടിലേക്കും കര്‍ണാടകത്തിലേക്കും യാത്ര എളുപ്പമാക്കുമെന്നാണ് ചിലരുടെ വാദം. എന്നാല്‍ അതിന് തുരങ്ക പാതതന്നെ വേണോ എന്നതാണ് ഉയരുന്നു ചോദ്യം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതിയിലുള്ള വിദഗ്ധരെന്ന് അവകാശപ്പെടുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാദുഷ അഭിപ്രായപ്പെടുന്നു. നിഷ്പക്ഷരായ വിദഗ്ധരടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സമിതി പഠനം നടത്തിയ ശേഷമേ തുരങ്കനിര്‍മാണത്തിന് അനുമതി നല്‍കുന്നത് തീരുമാനിക്കാവൂ എന്ന് ബാദുഷ പറയുന്നു.
തുരങ്കപാത 5.76 കിലോമീറ്റര്‍
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലായിരിക്കും തുരങ്കപാത അവസാനിക്കുക. 5.76 കിലോമീറ്ററാണ് പാത. നിര്‍മാണത്തിന് വേണ്ടി വരുന്നത് 17.263 ഹെക്ടര്‍ വനഭൂമി.
ദിവസവും മുപ്പതിനായിരത്തോളം വാഹനങ്ങള്‍ താമരശ്ശേരി ചുരം വഴി കന്നുപോകുന്നുണ്ട്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ചുരം റോഡിന് ശേഷിയില്ലാത്തതിനാല്‍ തുരങ്കപാത എന്ന ബദല്‍ സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നുവന്ന ആവശ്യമാണ്. വയനാട്- കോഴിക്കോട് ജില്ലകളുടെ മികച്ച കണക്റ്റിവിറ്റി ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം. നാലുവരി തുരങ്കപാത നിര്‍മിക്കാന്‍ 1643.33 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുരങ്കം നിര്‍മിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപ റോഡിന്റെ നിര്‍മാണത്തിന് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കും കരാര്‍ നല്‍കിക്കഴിഞ്ഞു.











