ന്യൂയോർക്ക് : ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് നല്ല വാർത്തകളാണ് പുറത്ത് വരുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ 6.5 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച രേഖപ്പെടുത്തി ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം നിലനിർത്തുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു.
ശക്തമായ സ്വകാര്യ നിക്ഷേപത്തിന്റെയും മാക്രോ ഇക്കണോമിക് സ്ഥിരതയുടെയും കരുത്തിൽ ഇത് സാധ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനം ഘടനാപരമായ പരിഷ്കാരങ്ങൾ പിന്തുടരാൻ അവസരമൊരുക്കുന്നുവെന്നും 2047 ഓടെ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന രാജ്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഇത് നിർണായകമാണെന്നും ഐഎംഎഫ് പ്രസ്താവനയിൽ പറയുന്നു.
ഭക്ഷ്യ പണപ്പെരുപ്പം കുറയുകയും പ്രധാന പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് അടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്‌ട്ര നാണയ നിധി വ്യക്തമാക്കി. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ യഥാർത്ഥ ജിഡിപി 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നും ഏജൻസി അറിയിച്ചു. സ്വകാര്യ നിക്ഷേപവും എഫ്ഡിഐയും പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഐഎംഎഫ് പറഞ്ഞിട്ടുണ്ട്.
ഇതിന് സ്ഥിരതയുള്ള ഒരു നയതന്ത്രപരമായ ചട്ടക്കൂട്, കൂടുതൽ ബിസിനസ് ചെയ്യൽ എളുപ്പമാക്കുക, ഭരണ പരിഷ്കാരങ്ങൾ, വർദ്ധിച്ച വ്യാപാര സംയോജനം എന്നിവയും ഇതിന് ആവശ്യമാണ്. ഇതിൽ ഡ്യൂട്ടി, നോൺ-ഡ്യൂട്ടി റിഡക്ഷൻ നടപടികളും ഉൾപ്പെടും. 2024-25 സാമ്പത്തിക വർഷത്തിലെ ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.2 ശതമാനമാണെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഏജൻസിയായ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച പുറത്തുവിട്ട ഡാറ്റയിൽ പറഞ്ഞിരിക്കുന്നതും ശ്രദ്ധേയമാണ്.
സിഎസ്‌ഒയുടെ രണ്ടാമത്തെ മുൻകൂർ എസ്റ്റിമേറ്റ് അനുസരിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം നിരക്കിൽ വളരുമെന്നും എൻഎസ്ഒ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക