Kerala

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Published by

തൃശൂര്‍: പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ച അഞ്ചംഗ സംഘം പിടിയിൽ. മറ്റൊരു അടിപിടി കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവതിയും ആൺസുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്‍ററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയെ മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവന്റെ വളയും പ്രതികൾ കവർന്നു. ‌തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത്. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യവും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by