Kerala

ട്യൂഷന് പോകുന്നെന്ന് പറഞ്ഞ് പെൺകുട്ടി അഫാന്റെ കൂടെപോയെന്ന് വീട്ടുകാർ, സഹോദരനെ കളിസ്ഥലത്തു നിന്ന് വിളിച്ചു മന്തി കഴിപ്പിച്ച ശേഷം കൊലപാതകം

Published by

ഇന്നലെ വൈകിട്ടാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി താൻ ആറുപേരെ കൊലപ്പെടുത്തിയെന്ന് അഫാൻ വെളിപ്പെടുത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു വീടുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് മൃത​ദേഹങ്ങൾ കണ്ടെത്തി. അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ ഒൻപതാം ക്ലാസുകാരനായ അഫ്‌സാൻ(14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് വെഞ്ഞാറമൂട് പുതൂർ മുക്കുന്നൂർ അമൽ മൻസിലിൽ സുനിലിന്റയും ഷീജയുടെയും മകൾ ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടവർ.

അഫാന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മാതാവ്‌ ഷമി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ ക്യാൻസർ ബാധിതയാണ്. മകന്റെ കൊടും ക്രൂരതക്ക് കാരണം അറിയില്ലെന്നാണ് ​ഗൾഫിലുള്ള പിതാവ് പ്രതികരിച്ചത്.കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർഹാനയുടെ മൃതദേഹം കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം.ഫര്‍സാന പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ദ്വാരമെന്ന് തോന്നിക്കുന്ന മുറിവുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ വന്നില്ല. ചുറ്റിക കൊണ്ട് നിരവധി തവണ അടിച്ചതിനാലാകാം അത്തരമൊരു മുറിവെന്നും ആശുപത്രിയിലുള്ള ജനപ്രതിനിധികള്‍ അറിയിച്ചു. അഫാന്റെ മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രതി അവസാനം കൊലപ്പെടുത്തിയത് സഹോദരൻ അഹ്‌സാനെയാണ്. കളി സ്ഥലത്തായിരുന്ന അഹ്‌സാനെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പ്രതി സഹോദരനെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ തന്നെ ഉപേക്ഷിച്ചിരുന്നു.അരുംകൊലയ്‌ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by