ഗുവാഹത്തി: കഴിഞ്ഞ 87 വർഷമായി തുടർന്നുവരുന്ന മുസ്‌ലീം നിയമസഭാംഗങ്ങള്‍ക്കുള്ള വെള്ളിയാഴ്ചയുള്ള രണ്ട് മണിക്കൂർ നിസ്‌കാര ഇടവേള അവസാനിപ്പിക്കാൻ അസം നിയമസഭ തീരുമാനിച്ചു. നിസ്‌കാരത്തിന് മുസ്‌ലീം അംഗങ്ങള്‍ക്ക് ഇടവേള നല്‍കുന്ന പതിവ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.
സ്പീക്കർ ബിശ്വജിത് ഡൈമറി അധ്യക്ഷനായ റൂൾസ് കമ്മിറ്റി അസം നിയമസഭയുടെ നടപടിക്രമ നിയമങ്ങൾ ഭേദഗതി ചെയ്തതിന് ശേഷമാണ് ഇത് തീരുമാനിച്ചത്. നിയമസഭയുടെ ശരത്കാല സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനത്തില്‍ എഐയുഡിഎഫ് എംഎല്‍എയായ റഫീഖുല്‍ ഇസ്‌ലാം എതിര്‍പ്പ് അറിയിച്ചു. നിയമസഭയില്‍ 30 മുസ്‌ലീം എംഎല്‍എമാരുണ്ട്. നിയമസഭയ്‌ക്ക് സമീപത്ത് തന്നെ നിസ്കാരം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദേബബ്രത സൈകിയ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയില്‍ അസാമിന്റെ പ്രധാനമന്ത്രിയായിരുന്ന സര്‍ സയ്യിദ് മുഹമ്മദ് സാദുല്ലയാണ് (1937-946) 1937ല്‍ വെള്ളിയാഴ്‌ച്ചകളില്‍ രണ്ടുമണിക്കൂര്‍ ഇടവേള കൊണ്ടുവന്നത്.
സാധാരണ ദിവസങ്ങളില്‍ രാവിലെ 9.30നാണ് നിയമസഭ ആരംഭിക്കുക. എന്നാല്‍, വെള്ളിയാഴ്‌ച്ച ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്തിരുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും രാവിലെ 9.30നായിരിക്കും നിയമസഭ ചേരുക. രണ്ട് മണിക്കൂർ ജുമുഅ ഇടവേള ഒഴിവാക്കിയതിലൂടെ, അസംബ്ലി ഉൽപ്പാദനക്ഷമതയ്‌ക്ക് മുൻഗണന നൽകുകയും കൊളോണിയൽ കാലഘട്ടത്തിലെ മറ്റൊരു സ്വാധീനം ഇല്ലാതാക്കുകയും ചെയ്തതായി എക്‌സിലെ ഒരു പോസ്റ്റിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക