India

ബീഹാറില്‍ മഹാകുംഭമേളയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുടച്ചു; റെയില്‍വേ പൊലീസ് രണ്ട് നേപ്പാളി അക്രമികളെ അറസ്റ്റ് ചെയ്തു

ബീഹാറില്‍ മഹാകുംഭമേലയ്ക്ക് പോകുന്ന ട്രെയിനിന്‍റെ ചില്ല് അടിച്ചുപൊട്ടിച്ച് അക്രമിസംഘം. നേപ്പാളികളായ രണ്ട് അക്രമികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Published by

മുസഫര്‍പൂര്‍ : ബീഹാറില്‍ മഹാകുംഭമേലയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് അക്രമിസംഘം. നേപ്പാളികളായ രണ്ട് അക്രമികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ മുസഫര്‍ പൂറിലാണ് സംഭവം. സ്വതന്ത്രസേനാനി എക്സ്പ്രസ് എന്ന പേരുള്ള മഹാകുംഭമേളയ്‌ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലേക്ക് പോകുന്ന ട്രെയിനിന്റെ ചില്ലാണ് അക്രമികള്‍ തകര്‍ത്തത്. റെയില്‍വേ പൊലീസ് ഇടപെട്ട് ഉടനെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമികള്‍ ഇരുവരും നേപ്പാളി സ്വദേശികളാണ്.

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചുമാണ് ഇവര്‍ ചില്ല് ഉടയ്‌ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ രാഷ്‌ട്രീയ ജനതാദള്‍ ട്രെയിനുമായി ബന്ധപ്പെട്ട് ഒട്ടേറെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ നിന്ന് ഗൂഢമായി നേതൃത്വം നല്‍കുന്നതായി ആരോപണം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഈ സംഭവം. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ യുവാവ് ട്രെയിനിന്റെ ചില്ല് ചവുട്ടിത്തകര്‍ക്കുന്നത് കാണാം. അശ്വിനിവൈഷ്ണവ് എന്ന റെയില്‍വേ മന്ത്രിയേക്കാള്‍ നല്ലത് ലാലുപ്രസാദ് യാദവാണെന്ന പ്രചാരണമാണ് ഇതുവഴി ബീഹാറിലുള്ളവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ട്രെയിന്‍ ജിഹാദും ട്രെയിന്‍ അട്ടിമറിപ്രവര്‍ത്തനങ്ങളും

ഏതാനും നാളുകളായി ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ അക്രമപ്രവര്‍ത്തനങ്ങളും അട്ടിമറിപ്രവര്‍ത്തനങ്ങളും വ്യാപകമാവുകയാണ്. ട്രെയിനുകള്‍ കൂട്ടിയിടിപ്പിക്കുക, പാളം തെറ്റിക്കുക, ദൂരെ നിന്നും എറിഞ്ഞ് ചില്ലുകള്‍ ഉടയ്‌ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിച്ചുവരികയാണ്. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ആയിരുന്നു കൊടുംഭീകരന്‍ഫര്‍ഹത്തുള്ള ഘോരി.
റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി അവരില്‍ അസംതൃപ്തി കുത്തിവെച്ചത്. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

മഹാരാഷ്‌ട്രയിലെ ജല്‍ഗാവോണില്‍ ഈയിടെ വിചിത്രമായി നടന്ന ഒരു ട്രെയിനപകടം ട്രെയിന്‍ ജിഹാദിന്റെ ഭാഗമാണെന്നാണ് സംശയിക്കപ്പെടുന്നത്. ട്രെയിനിനുള്ളില്‍ തീപിടിച്ചുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുന്നു. തുടര്‍ന്ന് പലരും ജീവരക്ഷാര്‍ത്ഥം പുറത്തേക്ക് എടുത്തു ചാടുന്നു. പുഷ്പക് എക്സ്പ്രസില്‍ നിന്നും ഇങ്ങിനെ ചാടിയവര്‍ തൊട്ടടുത്ത് റെയില്‍പാളത്തിലൂടെ വരികയായിരുന്ന കര്‍ണ്ണാടക എക്സ് പ്രസ് തീവണ്ടിയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എട്ട് പേരാണ് മരിച്ചത്. ദല്‍ഹി റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. അത് വഴി ഏതാനും പേര്‍ കൊല്ലപ്പെട്ടു.

ട്രെയിനപകടം സൃഷ്ടിക്കാനുള്ള ശ്രമം:അര്‍ണബ് ഗോസ്വാമിയുടെ മുന്നറിയിപ്പ്

ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ സിഇഒ അര്‍ണബ് ഗോസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നും അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല‍്കുന്നു. കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പാലിച്ചുതുടങ്ങിയതോടെ ഇത്തരം അപകടങ്ങള്‍ കുറഞ്ഞുവരികയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക