കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവര്‍ നല്കിയ പരാതിയിലാണ് മുസ്ലീം ലീഗ് നേതാവിന്റെ അറസ്റ്റ്.
നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. എം സി കമറുദ്ദീനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നല്‍കിയിട്ടുളളത്. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതില്‍ 168 കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.
നിരവധി കേസുകളില്‍ കുറ്റപത്രം ഇതിനോടകം സമര്‍പ്പിച്ചു.കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു.
സംഭവത്തില്‍ നേരത്തെ അറസ്റ്റിലായപ്പോള്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എംസി കമറുദ്ദീന് 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. തട്ടിപ്പ് വന്‍ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: