കോഴിക്കോട്: ജില്ലയില്‍ ഈ മാസം 21 വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.
ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പ് നടത്തരുതെന്ന് നിര്‍ദേശമുണ്ട്.ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളിപ്പ് നടത്തിയാല്‍ ക്ഷേത്രത്തില്‍ നിന്ന് ആനയെ നിരോധിക്കാനും തീരുമാനമെടുത്തു.
മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു. ഇത് റദ്ദാക്കാന്‍ യോഗം തീരുമാനിച്ചു. നാട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. വെടിവച്ചതിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്നാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.
അതിനിടെ ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ദേവസ്വം ലൈവ് സ്‌റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. വനം വകുപ്പിനോടും വിശദീകരണം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക