മുംബൈ: സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കിന്റെ നടപടിയെ ശ്ലാഘിച്ച് സാമ്പത്തിക വിദഗ്ധര്‍. ഡോളറിനെ ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായല്ല സ്വര്‍ണ്ണം വാരിക്കൂട്ടുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡീ ഡോളറൈസേഷന് വേണ്ടിയാണോ ഇന്ത്യ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതെന്ന ഒരു പ്രതിപക്ഷഎംപിയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നിര്‍മ്മല സീതാരാമന്.
എന്താണ് ഡീ ഡോളറൈസേഷന്?
രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന് എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്നതിനാലാണിത്.
2024ല്‍ മാത്രം ഇന്ത്യ വാങ്ങിയത് 72.6 ടണ്‍ സ്വര്‍ണ്ണമാണ്. 2023നും 2024നും ഇടയ്ക്ക് റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണം നാല് മടങ്ങായി വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ശേഖരം 803 ടണ്ണില്‍ നിന്നും 87 ടണ്‍ സ്വര്‍ണ്ണം എന്ന നിലയിലേക്ക് മാറി. അതേ സമയം കറന്‍സി രംഗത്ത് രൂപയുടെ മൂല്യം ഇടിയുമ്പോഴും വിപണിയില്‍ ഇടപെടാതെ രൂപ സ്വയം കരകയറട്ടെ എന്ന നിലപാടിലായിരുന്നു ഇന്ത്യ. കാരണം ഡോളര്‍ കഴിഞ്ഞ മാസങ്ങളില്‍ അത്രത്തോളം ശക്തിപ്പെട്ടിരുന്നു.
എന്തായാലും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന റിസര്‍വ്വ് ബാങ്കിന്റെ നിലപാടിന് കയ്യടിക്കുകയാണ് ഇപ്പോള്‍ സാമ്പത്തികവിദഗ്ധര്‍. നാളെ ഡോളറിന്റെ മൂല്യം ഇടിഞ്ഞാലും സ്വര്‍ണ്ണത്തിന്റെ മൂല്യം ഇടിയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ട്രംപിന്റെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കിന് ഇറക്കുമതി തീരുവ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് ലോകത്ത് അസ്വസ്ഥത സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലൂമിനിയത്തിനും ഉരുക്കിനും ഇറക്കുമതി തീരുവ 25 ശതമാനമായി ഉയര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അങ്ങിനെയെങ്കില്‍ ഭാവിയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാരയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങിനെയങ്കില്‍ ഡോളറിന് പിടിച്ചുനില്ക്കാന് കഴിയുമോ എന്ന ആശങ്ക നിലനില്ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് അമേരിക്കയെ മാത്രം സംരക്ഷിക്കുക എന്ന ട്രംപിന്റെ ആശയം പ്രായോഗികമായി എത്രത്തോളം ശരിയാവും എന്ന ആശങ്കയും മറ്റൊരു ഭാഗത്തുണ്ട്. എന്തായാലും ഇതെല്ലാം മൂലം ഡോളര്‍ തകര്‍ന്നാലും ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം മാറ്റമില്ലാതെ തുടരും. ഇത് നല്ലൊരു സാമ്പത്തികനീക്കമായാണ് ഇപ്പോള്‍ വിദഗ്ധര്‍ വ്യാഖ്യാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: