കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാന കോമ സ്ഥിതിയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടികൂടി.ലുക്കൗട്ട് സര്‍ക്കുലര്‍ ഉണ്ടായിരുന്നതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പിടികൂടുകയായിരുന്നു.തുടര്‍ന്ന് ഇയാളെ വടകരയില്‍ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഒരു വര്‍ഷത്തോളം മുമ്പ് ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലായിരുന്നു ദൃഷാന. ഇപ്പോള്‍ ആശുപത്രിക്ക് സമീപം വാടക വീടെടുത്ത് താമസിച്ച ചികിത്സയിലാണ്.ഇപ്പോഴും കുട്ടിക്ക് കിടക്കിയില്‍ നിന്നെഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല.
ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് മാസത്തിന് ശേഷം ഏറെ അന്വേഷണം നടത്തിയാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തിന് ശേഷം മാര്‍ച്ച് 14 ന് പ്രതി വിദേശത്തേക്ക് കടന്നു.
കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തി പ്രതി ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക