കൊല്ലം : മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനം രാജി വച്ചത്.വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം.
അവശേഷിക്കുന്ന ഏഴ് മാസം സിപിഐ മേയര്‍ സ്ഥാനം വഹിക്കും.ഇടതു മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ സൂചകമായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി പി ഐ രാജിവച്ചിരുന്നു.
ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത നിലയിലേക്ക് കൊല്ലം കോര്‍പറേഷന്‍ മാറി. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ്.ഗീതാകുമാരിക്കാണ് മേയറുടെ ചുമതല ഉണ്ടാവുക.
മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്തത് ഭരണസ്തംഭനം ഉണ്ടാക്കില്ലെങ്കിലും കൗണ്‍സില്‍ യോഗങ്ങള്‍ ഉള്‍പ്പടെ വെല്ലുവിളിയാണ്.ബജറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിരിക്കെയാണ് ഈ സ്ഥിതി വിശേഷം. പുതിയ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് കുറഞ്ഞത് 20 ദിവസമെങ്കിലും വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക