പത്തനംതിട്ട : യുവതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരിഅയ്യത്ത് വീട്ടില്‍ സുധീര്‍ (41) ആണ് അറസ്റ്റിലായത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇയാള്‍ക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്‌ക്കും പന്തളം പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ട ശേഷം ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെത്തി പാലത്തില്‍ നിന്നും പമ്പാ നദിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്. യുവതിയുടെ സഹോദരന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയില്‍ ജാമ്യത്തിന് നീക്കം നടത്തുകയും, മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സുധീറിന് കോടതി ജാമ്യം അനുവദിച്ചില്ല.
തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ താമരക്കുളം പച്ചക്കാടുള്ള ഒരു വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
അടൂര്‍ ഡി വൈ എസ് പി. ജി സന്തോഷ് കുമാര്‍, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക