ന്യൂദല്‍ഹി: ഭാരതത്തിന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നു. യുവാക്കള്‍ക്കായി നിരവധി മേഖലകള്‍ തുറന്നു കൊടുത്തിട്ടുണ്ട്. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളര്‍ച്ച എന്നിവ വര്‍ധിപ്പിക്കുന്ന ബജറ്റാണിത്.
സര്‍ക്കാര്‍ ഖജനാവ് എങ്ങനെ നിറയ്‌ക്കാമെന്നതിലാണു പലപ്പോഴും ബജറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ കീശ എങ്ങനെ നിറയ്‌ക്കാം, അവരുടെ സമ്പാദ്യം എങ്ങനെ വര്‍ധിപ്പിക്കാം, രാജ്യത്തിന്റെ വികസനത്തില്‍ അവരെ എങ്ങനെ പങ്കാളികളാക്കാം എന്നതിലാണ് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സംരംഭകരെയും, എംഎസ്എംഇകളെയും, ചെറുകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്താനും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രദ്ധിക്കുന്നതാണ് ബജറ്റ്. ക്ലീന്‍ ടെക്, തുകല്‍, പാദരക്ഷ, കളിപ്പാട്ട വ്യവസായം തുടങ്ങിയ മേഖലകള്‍ക്കു പ്രത്യേക പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇതാദ്യമായി സംരംഭകരാകുന്ന എസ്‌സി, എസ്ടി, സ്ത്രീകള്‍ എന്നിവര്‍ക്ക് ഈടില്ലാതെ രണ്ടു കോടി വരെ വായ്പ നല്കുന്ന പദ്ധതിയുണ്ട്. ആരോഗ്യസംരക്ഷണവും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും ലഭ്യമാക്കാന്‍ ഗിഗ് തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക