ന്യൂദൽഹി: മധ്യവർഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിടുന്ന ബജറ്റിൽ കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ആണ് ധനമന്ത്രി നടത്തിയത്.
മധ്യവർഗമാണ് സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത് പകരുന്നത്. അവരുടെ സംഭാവനകളെ മാനിച്ച്, ഇടയ്‌ക്കിടെ നികുതി ഭാരം കുറച്ചിട്ടുണ്ട്. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. സെസിന് വിധേയമായ 82 താരിഫ് ലൈനുകളിൽ സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കി. അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻ രക്ഷാ മരുന്നുകളും ബജറ്റിൽ ഉൾപ്പെടുത്തി.
കാർഷിക മേഖലയ്‌ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാനങ്ങളുമായി ചേർന്ന് പി എം ധൻ ധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കുറഞ്ഞ ഉത്പാദന ക്ഷമതയുള്ള 100 ജില്ലകൾ ആദ്യ ഘട്ടത്തിൽ. പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിൽ സ്റ്റോറേജ് കൂട്ടും. 1.7 കോടി കർഷകർക്ക് ഗുണഫലം. ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും. കാർഷിക മേഖലയിൽ നൈപുണ്യ വികസനം ലക്ഷ്യം. കാർഷികോല്പാദനം മെച്ചപ്പെടുത്തും. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കാൻ ദേശീയ മിഷൻ നടപ്പാക്കും. ഗവേഷണത്തിന് പ്രോത്സാഹനം നൽകും. പരുത്തി ഉത്പാദന ക്ഷമതയ്‌ക്ക് ദേശീയ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 3 ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി. അസമിന് യൂറിയ ഉത്പാദനത്തിനും വിതരണത്തിനും പദ്ധതി. എം എസ് എം ഇ വികസനത്തിന് പദ്ധതി രൂപീകരിക്കും. ഉത്പാദന ശേഷി കൂട്ടും, മൂലധന ലഭ്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. അടുത്ത അഞ്ച് വർഷത്തേക്ക് എം എസ് എം ഇ വായ്പകൾക്ക് 1.5 ലക്ഷം കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക