ശ്രീഹരിക്കോട്ട: ഭാരതത്തിന് അഭിമാനം പകരുന്ന ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യം. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നു.
ജിഎസ്എല്‍വി എഫ്15-എന്‍വിഎസ്02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന നാഴികക്കല്ലിലെത്തി. വിക്ഷേപണത്തിനു മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദൗത്യവിജയത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഡോ. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിക്ഷേപണമെന്ന പ്രത്യേകതയുമുണ്ട്.
27.30 മണിക്കൂര്‍ മുമ്പുള്ള കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച വെളുപ്പിന് 2.53ന് ആരംഭിച്ചിരുന്നു. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്.
















