Kerala

ഇവിടെ രാഷ്‌ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം

Published by

തിരുവനന്തപുരം: കലയ്‌ക്ക് മുന്നില്‍ രാഷ്‌ട്രീയം വഴിമാറിയതോടെ കലോത്സവം സൗഹൃദവേദിയായി. ഇന്നലെ വൈകിട്ട് സംഘനൃത്ത മത്സരം നടക്കുന്നതിനിടെയാണ് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മന്ത്രിമാരും പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും എംഎല്‍എമാരുമെല്ലാം ഒന്നിച്ചെത്തിയത്.

ഇന്നലെ വൈകിട്ടാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംഎല്‍എ മാരായ സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സംഘനൃത്തവേദിയിലെത്തിയത്. മന്ത്രിസംഘവും പ്രതിപക്ഷനേതാവ് വിഡി. സതീശനനും പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങവേയാണ് കെ. സുരേന്ദ്രന്‍ വേദിയിലേക്ക് എത്തിയത്. സുരേന്ദ്രനെ കണ്ടതോടെ എം.ബി. രാജേഷ് ഹസ്തദാനം നല്കി സ്വീകരിച്ചു. വി.ഡി. സതീശനും വി. ശിവന്‍കുട്ടിയും എത്തിയതോടെ ലോത്സവ നടത്തിപ്പിനെക്കുറിച്ചായി സംസാരം.

മന്ത്രിമാരും പ്രതിപക്ഷ നേതാവും വേദിയില്‍ നിന്നും പുറത്തേക്ക് പോയപ്പോള്‍ കെ. സുരേന്ദ്രന്‍ സദസിലേക്കും നടന്നു. സരസ്വതി ദേവിയുടെ കഥപറഞ്ഞ സംഘനൃത്തം കണ്ടശേഷം പുറത്തിറങ്ങിയ അദ്ദേഹം കലാപ്രതിഭകളെ അഭിന്ദിച്ചശേഷമാണ് കലോത്സവ നഗരിയില്‍ നിന്നും പോയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക