Kerala

ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവം : എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ. എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

Published by

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.

അതേ സമയം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ് പോലീസ് ഇപ്പോൾ. ഇതിനോടകം 14 ബാങ്കുകളിൽ നിന്ന് പോലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. എൻ എം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. അതിനിടെ എൻ എം വിജയന് അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്. താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ. എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു.

ബത്തേരി അ‍ർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് ആരോപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by