Kerala

എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കരുതെന്ന് കോടതി വിധിച്ചിരിക്കെ, സനാതനവിരുദ്ധഗായകനെ ഗുരുവായൂരില്‍ ക്ഷണിച്ചതില്‍ വിമര്‍ശനം

തമിഴ്നാട്ടിലെ മദ്രാസ് മ്യൂസിക് അക്കാദമിയോട് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കെ ഗുരുവായൂരില്‍ ഈ വിവാദഗായകനെ പാടാന്‍ ക്ഷണിച്ചതില്‍ വിമര്‍ശനം ഉയരുന്നു. പൊതുവേ സനാതനധര്‍മ്മങ്ങള്‍ക്ക് എതിരെ പ്രസംഗിക്കുന്ന ഗായകന്‍ കൂടിയാണ് ടി.എം. കൃഷ്ണ.

Published by

തിരുവനന്തപുരം: തമിഴ്നാട്ടിലെ മദ്രാസ് മ്യൂസിക് അക്കാദമിയോട് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കെ ഗുരുവായൂരില്‍ ഈ വിവാദഗായകനെ പാടാന്‍ ക്ഷണിച്ചതില്‍ വിമര്‍ശനം ഉയരുന്നു. പൊതുവേ സനാതനധര്‍മ്മങ്ങള്‍ക്ക് എതിരെ പ്രസംഗിക്കുന്ന ഗായകന്‍ കൂടിയാണ് ടി.എം. കൃഷ്ണ.

ഡിസംബര്‍ ആറ് വെള്ളിയാഴ്ചയാണ് ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവവേദിയില്‍ ടി.എം. കൃഷ്ണ പാടുന്നത്. ഇടതുപക്ഷം ഭരിയ്‌ക്കുന്നതിനാലാകാം ടി.എം. കൃഷ്ണയ്‌ക്ക് ഇവിടെ വേദി നല്‍കിയതെന്നാണ് പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം.

എം.എസ്. കൃഷ്ണയ്‌ക്ക് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം മദ്രാസ് മ്യൂസിക് അക്കാദമി നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടക സംഗീതരംഗത്തെ നിരവധി പേര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ എം.എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ തനിക്ക് ലഭിച്ച പുരസ്കാരം ചിത്രവീണവാദകന്‍ രവികിരണ്‍ മടക്കി നല്‍കിയിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി 2017ല്‍ തനിക്ക് നല്‍കിയ പുരസ്കാരമാണ് പ്രശസ്ത ചിത്രവീണാവാദകന്‍ രവികിരണ്‍ മടക്കിനല്‍കിയത്. ഈ പുരസ്കാരത്തിനൊപ്പം അന്ന് നല്‍കിയ ക്യാഷ് അവാര്‍ഡായ ഒരു ലക്ഷം രൂപ പതിനായിരം രൂപകൂടി ചേര്‍ത്ത് ഒരു ലക്ഷത്തി പതിനായിരം രൂപയും രവികിരണ്‍ തിരിച്ചേല്‍പിച്ചിരുന്നു.

മോദിയ്‌ക്കും ബിജെപിയ്‌ക്കും സനാതനധര്‍മ്മത്തിനും എതിരായ രാഷ്‌ട്രീയം കര്‍ണ്ണാടകസംഗീതലോകത്തേക്ക് കൂടി കടത്തിവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മദ്രാസ് മ്യൂസിക് അക്കാദമി എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചത്. സനാതനവിരുദ്ധതയിലേക്കും ഇടത് സ്വഭാവങ്ങളിലേക്കും കര്‍ണ്ണാടകസംഗീതലോകത്തെ കൊണ്ടു തളയ്‌ക്കാനുള്ള ശ്രമമാമ് ഹിന്ദു പത്രം ഉടമസ്ഥരായ എന്‍.മുരളിയും എന്‍. റാമും നടത്തുന്നത്. ഹിന്ദു ദിനപത്രത്തിന്റെ ഉടമയായ എന്‍. റാം സനാതനധര്‍മ്മത്തിനും ബിജെപി രാഷ്‌ട്രീയത്തിനും എതിരെ ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു പത്രം സദ്ഗുരുവിനെതിരെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാറുണ്ട്. എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയാണ് ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്ന് വിധിച്ചിരിക്കുകയാണ്. സുബ്ബലക്ഷ്മിയുടെ മകളുടെ മകന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ എന്ന് പൊതുവേ കര്‍ണ്ണാടക സംഗീതജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യ വും വീണ്ടുമുയരുകയാണ്. ഈ ഡിസംബര്‍ 25നാണ് മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കേണ്ടത്. കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ പുരസ്കാരദാനം നടക്കുന്ന ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടി ബഹിഷ്കരിച്ചിരിക്കുകയാണ്.

ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തന്റെ ദേവദാസീ സ്വത്വം കളഞ്ഞുകുളിച്ചതിന് (നിഷ്കാസനം ചെയ്ത) മുമ്പും പിമ്പുമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ .ഗാനാലാപനത്തില്‍ വലിയ മാറ്റം ഉണ്ടെന്നാണ് എം.എസ്. കൃഷ്ണയുടെ നിരീക്ഷണം. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിന്ദു ബ്രാഹ്മണ്യത്തിനെതിരെ പ്രചാരണം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വേരോട്ടമില്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കാന്‍ മദ്രാസ് മ്യൂസിക് അക്കാദമി തീരുമാനിച്ചതിന് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ കര്‍ണ്ണാടകസംഗീതമേഖലയിലെ കലകാരന്മാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയ ഉടനെ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതിലും ഇതിന് പിന്നിലെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കുന്നു.

എന്തായാലും ഈ വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ടി.എം. കൃഷ്ണ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ എത്തുന്നത്. ഇടത്പക്ഷത്തിന്റെ അജണ്ടയുടെ ഭാഗമായാണോ ടി.എം. കൃഷ്ണയെ ഗുരുവായൂരില്‍ ക്ഷണിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക