Badminton

രണ്ട് വര്‍ഷത്തിന് ശേഷം സിന്ധുവിന് കിരീടം

Published by

ലഖ്‌നൗ: സയിദ് മോഡി ഇന്ത്യ ഇന്റര്‍നാണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഭാരത താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യ സെന്‍, ട്രീസ-ഗായത്രി സഖ്യം. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒളിംപിക്‌സ് മെഡല്‍ ജേത്രിയായ സിന്ധു ഒരു ടൂര്‍ണമെന്റില്‍ ജേതാവാകുന്നത്. സയിദ് മോഡി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സിലാണ് സിന്ധു ജേതാവയത്. ലക്ഷ്യ സെന്‍ പുരുഷ സിംഗിള്‍സ് ജേതാവയപ്പോള്‍ വനിതാ ഡബിള്‍സിലാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം കിരീടം നേടിയത്.

ഇന്നലെ നടന്ന ഫൈനലില്‍ ചൈനയുടെ ലൂ യു വു എന്ന ലോങ്കിങ്ങില്‍ 119-ാം നമ്പറുകാരിയെ ആണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമിന്റെ വിജയമാണ് നേടിയത്. സ്‌കോര്‍: 21-14, 21-16. ഇതിന് മുമ്പ് സിന്ധു ജേതാവായത് 2022 സിംഗപ്പൂര്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിലായിരുന്നു.

പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്നലെ ലക്ഷ്യാ സെന്നും നേരിട്ടുള്ള ഗെയിമിന്റെ ആധികാരിക വിജയമാണ് നേടിയത്. 28 മിനിറ്റുകൊണ്ട് അവസാനിപ്പിച്ച കളിയില്‍ സ്‌കോര്‍ 21-6, 21-7നായിരുന്നു ലക്ഷ്യയുടെ വിജയം.

മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച ഭാരതത്തന്റെ ധ്രുവ് കപില-ടാനിഷ ക്രാസ്റ്റോ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. തായ്‌ലന്‍ഡ് ജോഡികളായ ഡെക്കാപ്പോല്‍ പൂവരനുക്രോഹ്-സുപ്പിസ്സറ പായേവ്‌സംപ്രാന്‍ സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 21-18, 14-21, 8-21

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക