Literature

കവിത: ചില സ്‌നേഹ ദ്രവ്യങ്ങള്‍

Published by

കോവിലിനുള്ളില്‍ കുടിയിരിക്കുന്നൊരാ
ദേവനെ കാണാനായി എത്തുന്നു ഭക്തന്മാര്‍
വഴിപാട് ദ്രവ്യങ്ങള്‍ വില്‍ക്കുന്ന ശാലയില്‍
വാണിഭക്കാരനോ മാടിവിളിക്കുന്നു

വേഗം വരൂ എന്റെ മാന്യരേ നിങ്ങള്‍
അതിവേഗത്തില്‍ വാങ്ങുകീ വാസന ദ്രവ്യങ്ങള്‍
ധൂപങ്ങള്‍ പലതുണ്ട്, സ്നേഹ ദ്രവ്യങ്ങള്‍ ചിലതുണ്ട്
കീശകള്‍ ചോരാതെ വഴിപാട് ചെയ്യുവിന്‍

എള്ളെണ്ണ, വിളക്കെണ്ണ, വെളിച്ചെണ്ണയങ്ങനെ
‘സ്വര്‍ണ’ വര്‍ണത്തിലായ് എണ്ണകള്‍ പലതുണ്ട്
മൂല്യത്തില്‍ ലാഭമാം വിളക്കെണ്ണ വാങ്ങുവിന്‍
വേഗത്തിലാ ചിരാതൊക്കെ തെളിക്കുവിന്‍

മാധുര്യ വാക്കില്‍ മയങ്ങിയാ ഭക്തനോ
കീശകള്‍ ചോരാതെടുത്തു വിളക്കെണ്ണ
എന്തൊരു വാസന ഈ വിളക്കെണ്ണക്കു
രണ്ടെണ്ണം തരികെന്‍ ഗൃഹത്തിലേക്കും

ക്ഷേത്രത്തിന്‍ ഉള്ളിലായി എത്തിയ ഭക്തനോ
ശ്രീകോവില്‍ നോക്കി കരം ചേര്‍ത്ത് ചൊല്ലിനാന്‍
ദേവനേ, സ്വീകരിക്കെന്റെയീ കാണിക്ക
നല്ല ചേലോടോഴുകട്ടെ ദേവശിലയിലായ്

ഭക്തന്റെ പ്രാര്‍ത്ഥന കേട്ടിരുന്നീശ്വരന്‍
ഒട്ടൊന്നു മന്ദസ്മിതം പൂണ്ടു ചൊല്ലിനാന്‍
മാംസം വറുത്തു കോരുന്നൊരീ എണ്ണയില്‍
വാസനതൈലം നിറച്ചു നിറം മാറ്റി
പേരൊന്നു മാറ്റി വിളക്കെണ്ണയാക്കീട്ട്
നീ എന്റെ തേജസ്സു പാഴാക്കി മാറ്റിടല്ലേ

കരിപിടിച്ചെന്‍ മുന്നില്‍ കത്തും വിളക്കിലെ
പ്രഭയെല്ലാം പോയിട്ട് കാലമേറെയായ്
നീ ചൊല്ലിടുന്നൊരാ നാമ ജപങ്ങളും.
നീ ജപിച്ചീടുന്ന ഓംകാര മന്ത്രവും
നിന്നെ അറിയുവാന്‍ നിന്നില്‍ കനിയുവാന്‍
നീ എനിക്കായൊന്നും വേറെ തരേണ്ടിന്നു

പരിശുദ്ധമായുള്ള ദ്രവ്യങ്ങള്‍ ഏകിയാല്‍
അതില്‍ ശുദ്ധമാകും മനസ്സും ശരീരവും
”നീ വിതയ്‌ക്കുന്നതേ നീ കൊയ്യുക’യെന്നുള്ള
ആപ്ത വാക്യവും മറക്കാതിരിക്കുക

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക