India

ഒരു മാസത്തിനിടെ തക്കാളി വില 22 ശതമാനം കുറഞ്ഞു: കേന്ദ്രം

Published by

ന്യൂദല്‍ഹി: തക്കാളിയുടെ ചില്ലറ വില്‍പന വില ഒരു മാസത്തിനിടെ 22.4 ശതമാനം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. മെച്ചപ്പെട്ട ലഭ്യതയാണ് വിലകുറയാന്‍ കാരണം.

ഒക്ടോബര്‍ 14ന് കിലോയ്‌ക്ക് 67.50 രൂപയായിരുന്നു തക്കാളിയുടെ വില. നവംബര്‍ 14 ആയപ്പോളിത് 52.35 രൂപയായി. ദല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായിരിക്കുന്നതെന്നും കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

ദല്‍ഹിയിലെ ആസാദ്പുര്‍ മാര്‍ക്കറ്റില്‍ ക്വിന്റലിന് 5883 രൂപ ഉണ്ടായിരുന്നത് 2969 രൂപ ആയെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ മറ്റു പ്രധാന മാര്‍ക്കറ്റുകളിലും സമാനമായ വിലക്കുറവുണ്ടായി. 2022-23 വര്‍ഷത്തില്‍ 204.25 ലക്ഷം ടണ്ണാണ് രാജ്യത്തെ തക്കാളി ഉത്പാദനം. 2023-24ല്‍ 213.20 ലക്ഷം ടണ്‍ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും പെയ്ത കനത്തമഴയാണ് ഒക്ടോബറിലെ വിലക്കയറ്റത്തിന് കാരണം. എന്നാല്‍ മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തിയതോടെ വിതരണം മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by