യുഎസ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മുന്നേറുന്നത്തിന്റെ പ്രതിഫലനം വിപണികളെയും ഉത്സാഹത്തിലാക്കി. ഡോളറും ക്രിപ്‌റ്റോ കറന്‍സികളും കുതിച്ചുയർന്നിരിക്കുകയാണ്. അതേസമയം, ക്രൂഡ് ഓയിലും സ്വര്‍ണവും താഴ്ന്നു. സെന്‍സെക്‌സ് 80,115 വരെയും നിഫ്റ്റി 24,415 വരെയും കയറി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
മെറ്റല്‍ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയര്‍ന്നു. ഐടി, റിയല്‍റ്റി, ഓട്ടോ, ഓയില്‍ – ഗ്യാസ് മേഖലകളാണു കൂടുതല്‍ ഉയര്‍ന്നത്. ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് കനത്ത ചുങ്കം ചുമത്തുമെന്നും അത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ സഹായിക്കുമെന്നും സംസാരമുണ്ട്.ട്രംപിനു യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചതു നിയമനിര്‍മാണം സുഗമമാക്കും. തീരുമാനങ്ങള്‍ വേഗം നടപ്പാക്കാനും പറ്റും.
സ്വര്‍ണം ലോകവിപണിയില്‍ ചാഞ്ചാട്ടത്തിലാണ്. യുഎസില്‍ ആരു ജയിക്കുന്നു എന്നതു ഹ്രസ്വകാല അടിസ്ഥാനത്തില്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കും. ഇന്നു രാവിലെ സ്വര്‍ണം 2730- 2747 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. ട്രംപിന്റെ നില മെച്ചപ്പെട്ടപ്പോള്‍ ഔണ്‍സിനു 2735 ഡോളറിനു താഴെയായി സ്വര്‍ണം. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 80 രൂപ കൂടി 58,920 രൂപയായി.
















