പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി. തീര്‍ത്ഥാടനം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ആവശ്യമായ സ്ഥലങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി്. തീര്‍ത്ഥാടനപാതയില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിക്കും. ഹോട്ടലുകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നുവെന്നും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്.തീര്‍ത്ഥാടക പാതയിലും, ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച് ഏകീകരിച്ച് വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും.
തീര്‍ത്ഥാടന വഴികളില്‍ രാത്രിസമയത്ത് വെളിച്ചം ഉറപ്പാക്കേണ്ടത് കെ എസ് ഇ ബിയുടെ ഉത്തരവാദിത്തമാണ്.
പാതകളിലെ അറ്റകുറ്റപണി, കാട് തെളിക്കല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദ്ദേശം നല്കി. മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ,വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍സമയ മെഡിക്കല്‍ ഓഫീസറുടെ സേവനം,പീരുമേട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കും.
മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കര്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. തിരക്കുള്ള ദിവസങ്ങളില്‍ കെ എസ് ആര് ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും . കുമിളി ടൗണില്‍ ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക പദ്ധതി തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: