Kerala

എഡിഎമ്മിന്റെ ആത്മഹത്യ; പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി

Published by

തിരുവനന്തപുരം:എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പിന് അനുമതി നല്‍കിയ വിഷയത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി.എഡി എമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളി പ്രശാന്തിന് മരിക്കും മുമ്പ് ഡിഎംഒ പെട്രോള്‍ പമ്പിന് അനുമതി നല്‍കി. പ്രശാന്തിന് പെട്രോള്‍ പമ്പ് നടത്താന്‍ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശാനുസരണമാണ് പെട്രോളിയം മന്ത്രാലയം അന്വേഷണം നടത്തുന്നത്. പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ബെനാമിയാണെന്നും, പെട്രോള്‍ പമ്പിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നേരത്തെ സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരുന്നു.

ചെങ്ങളായിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്ത് പെട്രോള്‍ പമ്പിന് അനുമതി തേടിയത്. പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നത് എളുപ്പമായിരുന്നില്ല. അതേസമയം സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന്് തൊട്ട് മുമ്പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി.എന്‍ഒസി വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ നവീന്‍ ബാബുവന്റെ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ നവീന്‍ ബാബു അഴിമതിക്കാരനല്ലെന്നും മികച്ച ഉദ്യോഗസ്ഥനാണെന്നും സിപിഎം നേതാക്കളും മന്ത്രിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എ ഡി എം മരിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by