India

കാനഡയ്‌ക്ക് മറുപടി: ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അംഗീകരിക്കില്ല

Published by

ന്യൂഡല്‍ഹി: കാനഡയ്‌ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.

ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിന്‍ ജോളി, ഇയാന്‍ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓര്‍ജുവേല എന്നിവരാണ് പുറത്താക്കിയ നയതന്ത്രജ്ഞര്‍.
ഹൈകമ്മിഷണര്‍ ഉള്‍പ്പെടെ 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ

കാനഡയുടെ ആരോപണങ്ങള്‍ തള്ളിയും കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു പുറത്താക്കൽ നടപടി.
കാനഡയുടെ ഡല്‍ഹിയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറിനെവിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്.സ തുടര്‍ന്ന് കാനഡയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യയെ കരിവാരി തേയ്‌ക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രസ്താവന തുറന്നടിച്ചു.

“2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം, ഞങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യർഥനകൾ ഉണ്ടായിട്ടും കനേഡിയൻ സർക്കാർ വിഷയത്തിൽ ഒരു തെളിവും ഇന്ത്യൻ സർക്കാരുമായി പങ്കിട്ടിട്ടില്ല,” ട്രൂഡോയുടെ സർക്കാർ എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

“പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. 2018-ൽ, ഒരു വോട്ട് ബാങ്കിന്റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിന് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” പ്രസ്താവനയിൽ പറയുന്നു.

ഭാരതവിരുദ്ധരായ ഖാലിസ്ഥാന്‍ ഭീകരവാദികളുടെ താവളമായി കാനഡ മാറിയിട്ട് വളരെക്കാലമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സൃഷ്ടിച്ച കനിഷ്‌ക വിമാനദുരന്തത്തിനു പിന്നില്‍ കാനഡയുടെ കയ്യുണ്ടെന്ന് കരുതപ്പെടുന്നു. കാനഡയില്‍ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്.

ഖാലിസ്ഥാന്‍ ഭീകരവാദികള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികള്‍ക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്.

ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അംഗീകരിക്കില്ലെന്നും നേരിടുമെന്നുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by