World

മൊസ്സാദേ നിന്‍റേത് ഒന്നൊന്നര ചാരപ്രവര്‍ത്തനം; ഏറ്റവും വലിയ തീവ്രവാദഗ്രൂപ്പുകളുടെ നേതാക്കളെ തെരഞ്ഞുപിടിച്ചുകൊല്ലുന്ന തന്ത്രം ലോകത്തെ ഞെട്ടിക്കുന്നു

Published by

ജെറുസലെം: ഇസ്രയേല്‍ രഹസ്യസേനയായ മൊസ്സാദ് ലോകത്തെ ഇസ്ലാമിക തീവ്രവാദകേന്ദ്രങ്ങളെ ഞെട്ടിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരസംഘടനകളായ ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി, ഇറാന്റെ ഖുദ് സ് സേന എന്നീ തീവ്രവാദ സംഘടനകളുടെ നേതാക്കളെ അത്യാധുനിക ആക്രമണ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇസ്രയേല്‍ രഹസ്യസേനയായ മൊസ്സാദ് വധിച്ചത്.

നസ്റുള്ളയെ വധിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബ്

ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവ് ഹസ്സന്‍ നസ്റുള്ളയെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിച്ചാണ് മൊസ്സാദ് വധിച്ചത്. രഹസ്യ അറകളില്‍ ഒളിച്ചിരുന്ന ഹസ്സന്‍ നസ്റുള്ളയെപ്പോലെ ഒരാളെ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് വധിക്കണമെങ്കില്‍ ഇയാള്‍ താമസിക്കുന്ന ഒളികേന്ദ്രം കൃത്യമായി അറിഞ്ഞാല്‍ മാത്രം കഴിയുന്ന കാര്യമാണ്. അതാണ് മൊസ്സാദ് സാധിച്ചെടുത്തത്.

സാധാരണ ബോംബുകള്‍ക്ക് ചിതറിക്കാന്‍ കഴിയാത്തതാണ് പ്രത്യേക രീതിയില്‍ ഭൂമിയ്‌ക്കടിയില്‍ പണിയുന്ന ഒളികേന്ദ്രങ്ങള്‍. അതിന്റെ ഇത്രയും കനത്തിലുള്ള വാര്‍പ്പിനെ തുളച്ച് ബങ്കര്‍ ബോംബുകള്‍ ഉള്ളിലേക്ക് കയറുന്നതിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യമായിരുന്നു. ശത്രുവിന്റെ മാളത്തിലേക്ക് തുളച്ച് തുളച്ച് കയറുന്ന ബങ്കര്‍ ബോംബ് ഒടുവില്‍ പൊട്ടിച്ചിതറുന്നു. ഉള്ളില്‍ കഴിയുന്ന ആള്‍ ശ്വാസം മുട്ടി മരിക്കുന്ന രീതിയിലാണ് ബങ്കര്‍ ബോംബിന്റെ പ്രവര്‍ത്തനം.

മൊസ്സാദിന്റെ സൈക്കോളജിക്കല്‍ യുദ്ധതന്ത്രം

ഹെസ്ബുള്ളയുടെ നസ്റുള്ളയ്‌ക്ക് ശേഷം, അതിന്റെ നേതൃപദവിയിലേക്ക് ഉയര്‍ന്ന തീവ്രവാദിയാണ് ഖാസെം സഫെയുദ്ദീന്‍. ഇയാളെയും കഴിഞ്ഞ ദിവസം ലെബനനിലെ ടെഹ്റാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. അതായാത് ഹെസ്ബുള്ള എന്ന തീവ്രവാദസംഘടനയിലേക്ക് നേതാക്കളെ കൊണ്ടുവരാന്‍ കഴിയാത്ത വിധത്തില്‍ ആണ് മൊസ്സാദ് ആക്രമണം നടത്തുന്നത്. ഇത് ഒരു സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണെന്നാണ് യുദ്ധതന്ത്രവിദഗ്ധര്‍ പറയുന്നത്. നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ അണികള്‍ ദുര്‍ബലരായി ചിതറിപ്പോകുന്ന തന്ത്രം.

ഒളിവില്‍ പോയ ആയത്തൊള്ള ഖമനേയ്

ഹെസ്ബുള്ളയെ ആക്രമിച്ചാല്‍ ഇസ്രയേലിനെ ആക്രമിക്കും എന്ന് താക്കീത് നല്‍കിയ ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് തന്നെ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ 180ഓളം മീസൈലുകള്‍ അയച്ച് ആക്രമണം നടത്തിയ ശേഷം ഇദ്ദേഹം ടെഹ്റാനിലെ പള്ളിയില്‍ ഒരു പൊതുയോഗം നടത്തിയിരുന്നു. അതില്‍ തോക്കുമായാണ് ആയത്തൊള്ള ഖമനേയ് പ്രത്യക്ഷപ്പെട്ടതെങ്കിലും അദ്ദേഹം വിശ്വസ്തരായ അനുയായികളുടെ അറിവോടെ ഒളിവിലാണ്. ഏത് സമയവും വധിക്കപ്പെടാമെന്ന ഭീഷണി അദ്ദേഹത്തിനുണ്ട്.

മൊസ്സാദിന് മുന്‍പില്‍ അടിപതറി ഖുദ് സ് സേന

ഇതിനിടയിലാണ് ഇറാന്റെ രഹസ്യസേനയായ ഖുദ് സ് സേനയുടെ തലവന്‍ ബ്രിഗേഡിയല്‍ ഇസ്മായില്‍ ഖാനി വധിക്കപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധ സേനകള്‍ക്ക് പരിശീലനം നല്‍കുക, ലബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ തീവ്രവാദസംഘങ്ങള്‍ക്ക് ആയുധപരിശീലനവും ആയുധവും നല്കുക എന്നിവയാണ് ഇറാനിലെ ഖുദ് സ് സേനയുടെ പ്രധാന ജോലി. അതായത് ലോകത്തിലെ ശക്തമായ ഖുദ് സ് സേനയ്‌ക്കും നാഥനില്ലാതായിരിക്കുന്നു. മൊസ്സാദിന്റെ മറ്റൊരു ചടുലമായ ആക്രമണനീക്കത്തില്‍ ഇസ്മായില്‍ ഖാനിയും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രയേല്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്രട്ട് ചെയ്യുന്നത്.

പരസ്പരം സംശയിപ്പിക്കുന്ന തന്ത്രം

ഇറാന്റെയും ലെബനനിന്റെയും തൂണിലും തുരുമ്പിലും മൊസ്സാദ് ചാരന്മാര്‍ കുടികൊള്ളുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന അല്‍ ജസീറ ടിവിയുടെ ഒരു പ്രധാന ലേഖകന്‍ തന്നെ ഇസ്രയേല്‍ ചാരനാണെന്ന പേരില്‍ പലസ്തീന്‍ സേന അറസ്റ്റ് ചെയ്തു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. അതായത് ഇറാനും ഖുദ് സ് സേനയും ഹെസ്ബുള്ളയും ഹൂതികളും ഹമാസും അവരുടെ സ്വന്തം എന്ന് കരുതുന്ന അതിശക്തരായ പലരും ഇസ്രയേല്‍ രഹസ്യസേനയായ മൊസ്സാദിന്റെ ചാരന്മാരാണെന്ന് വരുമ്പോള്‍ എല്ലാവരും അന്യോന്യം സംശയിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

സമാധാനത്തിന് ഏക വഴി അടിയറവ് പറയല്‍

ഈ നാണക്കേടില്‍ നിന്നും തല്‍ക്കാലം രക്ഷനേടാന്‍ ഇറാന് ഒരേയൊരു പോംവഴിയേ ഉള്ളൂ. ഇസ്രയേലിനോട് തോല്‍വി സമ്മതിക്കുക. അല്ലെങ്കില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട് അവരുടെ അഭിമാനമായി ഹമാസും ഹെസ്ബുള്ളയും ഹൂതികളും എന്നെന്നേയ്‌ക്കുമായി ചിതറും. കാരണം ഇസ്രയേലിനൊപ്പം അമേരിക്കയും ശക്തമായി നിലകൊള്ളുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക