വാഷിങ്ടൺ: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും, ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോൾ നിങ്ങൾക്ക് വേണ്ടതെന്നും മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതേ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് ട്രംപിന്റെ പ്രതികരണം. ബൈഡന്റെ നിലപാട് തെറ്റാണെന്നും ട്രംപ് പറഞ്ഞു.
ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നതെന്ന് ട്രംപ് പറഞ്ഞു.
അതേ സമയം ഇസ്രായേലിന് നേരെ 180ഓളം മിസൈലുകളാണ് ഇറാൻ അയച്ചിരുന്നത്. ഇസ്രയേലിനെതിരായ മിസൈൽ ആക്രമണം ഏറ്റവും ചെറിയ ശിക്ഷയെന്നാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞത്. ആവിശ്യമെങ്കിൽ ഇസ്രയേലിനെ വീണ്ടും ആക്രമിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
















